കൊച്ചി : അഭിനേതാക്കളുമായി ബന്ധപ്പെട്ട വിവാദങ്ങൾ പൊങ്ങിവരുന്നതിനിടെ അച്ചടക്കം ഉറപ്പാക്കാൻ കൂടുതൽ നടപടികളുമായി സിനിമാ ലോകം. നിർമ്മാതാക്കൾക്കും അഭിനേതാക്കൾക്കും ഇടയിൽ കർശന മാർഗനിർദ്ദേശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് കരാർ തയ്യാറാക്കാനാണ് തീരുമാനം. സിനിമാ സെറ്റുകളിലെ പെരുമാറ്റം, പ്രൊമോഷൻ, അഭിമുഖം, ലഹരി ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ കരാറിൽ ഉൾപ്പെടുത്തും.
സിനിമാ ലോക്കേഷനിൽ കൃത്യത പാലിക്കണമെന്നാണ് കരാറിൽ ഉൾപ്പെടുത്തുക. സ്ത്രീ സുരക്ഷ ഉറപ്പുവരുത്തും, ലഹരി ഉപയോഗം പാടില്ല, സെറ്റിൽ ആഭ്യന്തര പരാതി പരിഹാര സെൽ ഉണ്ടെന്ന് നിർമ്മാതാക്കൾ ഉറപ്പുവരുത്തണമെന്നും കരാറിലുണ്ട്. സിനിമാ കഥാപാത്രത്തിന്റെ ലുക്ക് റിലീസിന് മുൻപ് പരസ്യപ്പെടുത്തരുത്, പ്രൊമോഷൻ പരിപാടികളിൽ സിനിമയെക്കുറിച്ച് മാത്രം സംസാരിച്ചാൽ മതി, വ്യക്തിപരമായ ടാർഗറ്റുകൾക്ക് മറുപടി പറയേണ്ട ആവശ്യമില്ല എന്നിവയും കരാറിൽ പറയുന്നു. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ചിത്രമാണെങ്കിൽ അഭിനേതാവിന്റെ സൗകര്യം കൂടി കണക്കിലെടുക്കണമെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നുണ്ട്.
യൂട്യൂബ് ചാനൽ അവതാരികയെ അപമാനിച്ചെന്ന പരാതിയിൽ നടൻ ശ്രീനാഥ് ഭാസിക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിലക്കേർപ്പെടുത്തിയിരുന്നു. ശ്രീനാഥ് ഭാസിയുടെ മോശം പെരുമാറ്റം വൻ വിവാദങ്ങൾക്കാണ് വഴിവെച്ചത്. ഇതിന് പിന്നാലെയാണ് സിനിമാ മേഖലയിൽ സമഗ്ര മാറ്റം കൊണ്ടുവരാൻ ഒരുങ്ങുന്നത്.
Comments