ന്യൂഡൽഹി: മാസിക വായനക്കാരന്റെ പക്കലെത്താൻ വൈകിയതിന് റീഡേഴ്സ് ഡൈജസ്റ്റിന് ഒന്നര ലക്ഷം രൂപ പിഴ വിധിച്ച് ദേശീയ ഉപഭോക്തൃ പരാതി പരിഹാര കമ്മീഷൻ. നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയും കോടതി ചിലവായി അൻപതിനായിരം രൂപയും ലുധിയാന സ്വദേശിയായ പരാതിക്കാരന് സ്ഥാപനം നൽകണമെന്നും ഉത്തരവിൽ പറയുന്നു.
ഉള്ളക്കടത്തിന്റെ നിലവാരവും ബ്രാൻഡ് മൂല്യവും കാത്തുസൂക്ഷിക്കുന്നതിനോടൊപ്പം വായനക്കാർക്ക് കൃത്യസമയത്ത് പുസ്തകങ്ങൾ എത്തിച്ചു കൊടുക്കുന്നതും പ്രസാധകരുടെ ഉത്തരവാദിത്തമാണ്. എങ്കിൽ മാത്രമേ പരസ്യത്തിൽ പറയുന്നത് പോലെ, സംതൃപ്തി ഉറപ്പുവരുത്തൽ യാഥാർത്ഥ്യമാകൂ എന്നും കമ്മീഷൻ നിരീക്ഷിച്ചു.
ഇന്ത്യാ ടുഡേ ഗ്രൂപ്പ് പ്രസിദ്ധീകരിക്കുന്ന മാസികയാണ് റീഡേഴ്സ് ഡൈജസ്റ്റ്. 2014ൽ ഭരത് കപൂർ എന്ന ലുധിയാന സ്വദേശിയായ സീനിയർ സിറ്റിസൺ ഫയൽ ചെയ്ത കേസിലാണ് കോടതി ഉത്തരവ്. മാസിക പലപ്പോഴും മാസത്തിലെ മൂന്നാമത്തെ ആഴ്ചയായിരുന്നു കൈയിൽ കിട്ടിയിരുന്നത്. സാധാരണ പോസ്റ്റിൽ അയച്ചിരുന്ന മാസിക കൃത്യമായി കൈയിൽ കിട്ടുന്ന കാര്യത്തിൽ ഒരു ഉറപ്പും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പരാതിയിൽ പറഞ്ഞു.
Comments