പത്തനംതിട്ട: ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടില്ലെന്ന് തുറന്ന് സമ്മതിച്ച് സംസ്ഥാന ഇന്റലിജൻസ്. തീർത്ഥാടകർക്കും ഭക്തർക്കും മതിയായ സംവിധാനങ്ങൾ ശബരിമലയിൽ ഒരുക്കിയിട്ടില്ലെന്ന് സംസ്ഥാന ഇന്റലിജൻസിന്റെ റിപ്പോർട്ട്. പോലീസ് ഉദ്യോഗസ്ഥരുടെ ബാരക്കുകളിലെ അവസ്ഥ ദയനീയമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ തെളിവ് ജനം ടിവിക്ക് ലഭിച്ചു. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്ത തുറന്നു സമ്മതിക്കുന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ തെളിവുകൾ ജനം ടിവി പുറത്തു വിട്ടതിന് പിന്നാലെ ദേവസ്വം വകുപ്പിനെയും സർക്കാരിനെയും കടുത്ത ഭാഷയിൽ വിമർശിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി.
ശബരിമലയിലെ അവസ്ഥ വളരെ പരിതാപകരമെന്ന് വത്സൻ തില്ലങ്കേരി പറഞ്ഞു. തുടക്കത്തിൽ തന്നെ ശബരിമലയിലെ സാഹചര്യത്തെ സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതരെയെല്ലാം ഹിന്ദു ഐക്യവേദി ബോധിപ്പിച്ചതാണ്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം വലിയ തോതിൽ ഭക്തജനത്തിരക്ക് ഉണ്ടാകുമെന്നും ഭക്തർക്ക് ആവശ്യമായ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് പ്രസിഡന്റിനടക്കം ബന്ധപ്പെട്ട എല്ലാവർക്കും ഹിന്ദു ഐക്യവേദി നിവേദനം നൽകിയിരുന്നു. കേന്ദ്രഫണ്ട് ലഭിച്ചിട്ടും ആവശ്യമായ സമയം ഉണ്ടായിട്ടും ശബരിമല തീർത്ഥാടനം തുടങ്ങുന്നതുവരെ പാതയുടെ പണി ആരംഭിക്കാൻ കാത്തിരുന്നത് ആസൂത്രിതമാണ്. പാതകൾ കുത്തിപ്പൊളിച്ച് ഇട്ടിരിക്കുന്നത് അയ്യപ്പ ഭക്തർക്ക് ദുരിതം വിതയ്‌ക്കുകയാണ്.
മണ്ഡലകാലം തുടങ്ങുന്നതിന് മുമ്പ് മുഖ്യമന്ത്രി തന്നെ മുൻകൈ എടുത്ത് ശബരിമലയിലെ സൗകര്യങ്ങളെപ്പറ്റി വിലയിരുത്തുന്നതിന് അവലോകനയോഗം വിളിക്കുന്നതാണ് പതിവ്. പണ്ടു മുതൽക്കെ എല്ലാ മുഖ്യമന്ത്രിമാരും ഇത്തരത്തിൽ അവലോകനയോഗം വിളിക്കാറുണ്ട്. എന്നാൽ ഈ വർഷം അത് നടന്നിട്ടില്ല. ശബരിമലയിൽ തങ്ങളുടെ ഇംഗിതം നടപ്പാക്കാൻ സാധിക്കാത്തതു കൊണ്ടുള്ള ഒടുങ്ങാത്ത പകയാണ് പിണറായി വിജയനും സർക്കാരിനും. ഭക്തർക്ക് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കാൻ തയ്യാറാകാത്തതും അതിനാലാണ്. ഇത്തരത്തിൽ തീർത്ഥാടകരെ അവഗണിച്ച് എങ്ങനേയും ശബരിമലയെ ഇല്ലാതാക്കാനുള്ള ഗൂഢ ശ്രമമാണ് സർക്കാരിന്റെ ഭാഗത്തു നിന്ന് നടക്കുന്നതെന്നും വത്സൻ തില്ലങ്കേരി ജനം ടിവിയോട് പ്രതികരിച്ചു.
Comments