ന്യൂഡൽഹി: രാജ്യത്ത് പ്രതിമാസം ശരാശരി 15 മുതൽ 16 ലക്ഷം വരെ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നതായി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ കണക്കുകൾ ഉദ്ധരിച്ചാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ ഏപ്രിൽ, മെയ്, ജൂൺ, ഓഗസ്റ്റ് മാസങ്ങളിലാണ് ശരാശരി 16 ലക്ഷം വരെ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതെന്നും ഇതിന്റെ കണക്കുകളും വിവരങ്ങളും ഇപിഎഫ്ഒ, സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റുകളിൽ ലഭ്യമാണെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.
കഴിഞ്ഞയാഴ്ച ഇപിഎഫ്ഒ പുറത്തുവിട്ട പ്രൊവിഷണൽ പേറോൾ ഡാറ്റ പ്രകാരം 2022 സെപ്റ്റംബറിൽ 16.82 ലക്ഷം പേർ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയിട്ടുണ്ടെന്നാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിനെ അപേക്ഷിച്ച് 9.14 ശതമാനം വർദ്ധനവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്‌ട്ര, ഗുജറാത്ത്, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രജിസ്‌ട്രേഷനുകളുടെ എണ്ണത്തിൽ വർദ്ധനവ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം രേഖപ്പെടുത്തിയ പ്രതിമാസ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ ഈ മാസത്തെ മൊത്തം ഇപിഎഫ്ഒ എൻറോൾമെന്റ് 21.85 ശതമാനം കൂടുതലാണ്.
റോസ്ഗർ മേളയോടനുബന്ധിച്ച് 1,46,000 പേർക്ക് നിയമന കത്ത് നൽകിയതായും മന്ത്രി പറഞ്ഞു. രാജ്യത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നതിൽ റോസർ മേള സഹായകമാകുമെന്നും യുവാക്കളെ ശാക്തീകരിക്കാനും കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments