ബെംഗളൂരു: മംഗളൂരു ഓട്ടോ സ്‌ഫോടനക്കേസ് പ്രതി മുഹമ്മദ് ഷാരിക്കിനെ സ്വാധീനിച്ചവരിൽ വിവാദ ഇസ്ലാമിക മതപ്രഭാഷകൻ സാക്കിർ നായിക്കുമുണ്ടെന്ന് കർണാടക പോലീസ്. സാക്കിർ നായിക്കിന്റെ മതപ്രഭാഷണ വീഡിയോകൾ ഷാരിക്ക് നിരന്തരം കണ്ടിരുന്നുവെന്നും നിരവധി പേരുമായി പങ്കുവെച്ചിരുന്നതായും പോലീസ് അറിയിച്ചു.
സ്‌ഫോടനം നടത്തുന്നതിന് വേണ്ടി സഹായിച്ച കൂട്ടുപ്രതികളെ ഭീകരവാദത്തിന്റെ പാതയിലേക്ക് കൊണ്ടുവരാൻ ഷാരിക്ക് നിരവധി മാർഗങ്ങൾ ഉപയോഗിച്ചിരുന്നു. ഇതിൽ സാക്കിർ നായിക്കിന്റെ പ്രഭാഷണങ്ങളുമുണ്ടെന്നാണ് പോലീസ് പറയുന്നത്.
കൂട്ടുപ്രതികളായ മുനീർ, യാസിൻ, സബി എന്നിവരെ തീവ്രവാദത്തിന് പ്രേരിപ്പിച്ചത് ഷാരിക്കായിരുന്നു. ഭീകരവാദ പ്രവർത്തനങ്ങളെക്കുറിച്ചും ബോംബ് നിർമാണത്തെക്കുറിച്ചും വിവരിക്കുന്ന പിഡിഎഫുകളും വീഡിയോകളും ഷാരിക്കാണ് ഇവർക്ക് നൽകിയിരുന്നത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ വീഡിയോകളും സാക്കിർ നായിക്കിന്റെ മതപ്രഭാഷണങ്ങളും ഇതിൽ ഉൾപ്പെട്ടിരുന്നു. തീർത്ഥഹള്ളിയിലും ശിവമോഗയിലും ഭദ്രാവതിയിലുമുള്ള നിരവധി യുവാക്കളെ ഷാരിക്ക് തീവ്രവാദത്തിലേക്ക് ആകർഷിച്ചുവെന്നാണ് പോലീസ് നൽകുന്ന വിവരം.
പ്രഷർ കുക്കറിനുള്ളിൽ ഐഇഡി ഘടിപ്പിച്ച് തയ്യാറാക്കിയ ബോംബായിരുന്നു മുഹമ്മദ് ഷാരിക്ക് സ്‌ഫോടനത്തിനായി ഉപയോഗിച്ചത്. വലിയ സ്ഫോടനത്തിന് പദ്ധതിയിട്ട് സജ്ജമാക്കിയ ബോംബായിരുന്നുവെങ്കിലും അപ്രതീക്ഷിതമായി ഓട്ടോയിൽ വച്ച് പൊട്ടിത്തെറിച്ചതോടെ ഭീകരാക്രമണ പദ്ധതി പൊളിയുകയായിരുന്നു. നിലവിൽ കേസന്വേഷണം എൻഐഎയ്‌ക്ക് കൈമാറാൻ തീരുമാനിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ.
Comments