ന്യൂഡൽഹി: പെരുമ്പാവൂരിൽ നിയമ വിദ്യാർത്ഥിനിയെ പീഡിനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട ഇതര സംസ്ഥാന തൊഴിലാളി അമീറുൾ ഇസ്ലാമിനെ അസമിലേക്ക് മാറ്റാനാകില്ലെന്ന് സുപ്രീം കോടതി. നിലവിലെ ജയിൽ ചട്ട പ്രകാരം അസമിലേക്ക് മാറ്റാനാകില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.
2014-ലെ ജയിൽ ചട്ടത്തിലെ 587-ാം വകുപ്പ് പ്രകാരം വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ടവർക്ക് ജയിൽ മാറ്റം അനുവദിക്കാനാകില്ലെന്നാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. വധശിക്ഷയ്‌ക്ക് എതിരായ അപ്പീൽ കോടതിയുടെ പരിഗണനയിൽ ആണെങ്കിൽ അവരെയും മറ്റൊരു ജയിലിലേക്ക് മാറ്റാൻ കഴിയില്ലെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ വ്യവസ്ഥകൾ നിലനിൽക്കെ അസമിലേക്ക് മാറ്റണമെന്ന ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് മഹേശ്വരി അദ്ധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
ജയിൽ മാറ്റം ആവശ്യമാണെങ്കിൽ കേരള സർക്കാർ പുറത്തിറക്കിയ 2014-ലെ ചട്ടങ്ങൾ കൂടി ഹർജിയിൽ ചോദ്യം ചെയ്യാൻ സുപ്രീം കോടതി നിർദേശിച്ചു. അമീറുളിന്റെ ഹർജി ഡിസംബർ അഞ്ചിന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. വിയ്യൂർ ജയിലിൽ നിന്ന് അസമിലെ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് അമീറുൾ കോടതിയെ സമീപിച്ചത്. കുടുംബം കടുത്ത ദാരിദ്ര്യം നേരിടുന്നതായും കുടുംബാംഗങ്ങൾക്ക് തന്നെ കാണാൻ കേരളത്തിലേക്ക് എത്താൻ കഴിയുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്. കുടുംബാംഗങ്ങളെ കാണുകയെന്നത് മൗലികാവകാശമാണെന്നും ഹർജിയിൽ പറഞ്ഞിരുന്നു.
2016-ലാണ് കേസിനാസ്പദമായ സംഭവം. നിയവിദ്യാർത്ഥിയായ ജിഷയെ കുറുപ്പംപടിയിലെ കനാൽ പുറമ്പോക്കിലെ ഷെഡിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. നിരവധി പേരെ ചോദ്യം ചെയ്തതിൽ നിന്ന് കൊല ചെയ്തത് ഇതര സംസ്ഥാന തൊളിലാളിയെന്ന നിഗമനത്തിൽ അന്വേഷണ സംഘം എത്തിച്ചേരുകയായിരുന്നു. തുടർന്ന് തമിഴ്‌നാട് അതിർത്തിയിൽ നിന്നും അമീറുൾ ഇസ്ലാമിനെ പിടികൂടുകയായിരുന്നു. 85 ദിവസം നീണ്ട് നിന്ന വിചാരണയ്‌ക്കൊടുവിൽ അപൂർവ്വവം അതിക്രൂരവുമായ കൊലപാതകമെന്ന് കോടതി വിലയിരുത്തി. തുടർന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രതിയ്‌ക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.
Comments