മൂന്നാർ : ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രന് നോട്ടീസ് നൽകി റവന്യു വകുപ്പ്. രാജേന്ദ്രന്റെ വീടിരിക്കുന്ന ഭൂമി പുറമ്പോക്കാണെന്നും 7 ദിവസത്തിനകം ഒഴിയണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. സ്ഥലം ഒഴിപ്പിക്കാൻ സംരക്ഷണം തേടി സബ് കളക്ടർ ജില്ലാ പോലീസ് മേധാവിക്ക് കത്തും നൽകിയിട്ടുണ്ട്. എംഎം മണിയും എസ് രാജേന്ദ്രനും തമ്മിൽ തർക്കം നടക്കുന്നതിനിടെയാണ് മുൻ എംഎൽഎയ്‌ക്ക് നോട്ടീസ് ലഭിച്ചത് എന്നതും ശ്രദ്ധേയമാണ്.
നടപടി രാഷ്‌ട്രീയ പ്രേരിതമാണെന്ന് രാജേന്ദ്രൻ ആരോപിച്ചു. ഇതിന് പിന്നിൽ ഉടുമ്പൻചോല എംഎൽഎ എംഎം മണിയാണ്. ഇതിനെ നിയമപരമായി തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാർ ഇക്കാനഗറിൽ എട്ട് സെന്റ് സ്ഥലത്താണ് രാജേന്ദ്രൻ വീട് വച്ച് കുടുംബത്തോടൊപ്പം താമസിക്കുന്നത്. എന്നാൽ ഇക്കാനഗറിലെ സർവേ നമ്പർ 843, 843/A എന്നിവിടങ്ങളിലെ 25 ഏക്കറോളം ഭൂമി വൈദ്യുതി വകുപ്പിന്റേതാണെന്നാണ് ബോർഡ് അവകാശപ്പെടുന്നത്. ഭൂമി പതിച്ചുനൽകണമെന്ന ആവശ്യവുമായി ഇക്കാനഗർ സ്വദേശി കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇയാൾ സമർപ്പിച്ച രേഖകൾ വ്യാജമാണെന്ന് കോടതി കണ്ടെത്തിയതോടെ മുഴുവൻ കൈയ്യേറ്റങ്ങളും ഒഴിപ്പിക്കാൻ കോടതി ഉത്തരവിട്ടു. തുടർന്ന് ഭൂരേഖകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്തെ 60 കുടുംബങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തിരുന്നു.
എന്നാൽ എംഎം മണിയുടെ വേട്ടയാടലിന്റെ ഭാഗമാണ് ഈ ഒഴിപ്പിക്കൽ നോട്ടീസ് എന്ന് എസ് രാജേന്ദ്രൻ പറഞ്ഞു. മൂന്നാറിൽ നിന്ന് തന്നെ ഓടിക്കുമെന്ന് ഒരു മാസം മുൻപ് എംഎം മണി പറഞ്ഞിരുന്നു. തന്നെയും കുഞ്ഞുങ്ങളെയും വഴിയിലിറക്കിവിടാനാണ് മണിയും കൂട്ടരും റവന്യു വകുപ്പിനെ കൂട്ടുപിടിച്ച് നോട്ടീസ് നൽകിയത് എന്നും രാജേന്ദ്രൻ കൂട്ടിച്ചേർത്തു.
Comments