തിരുവനന്തപുരം: പ്രാർത്ഥനയ്‌ക്ക് ഭംഗം വരുത്തിക്കൊണ്ടുള്ള ഒരു താരാരാധനയും ഫുട്‌ബോൾ ലഹരിയും അംഗീകരിക്കാനാകില്ല എന്ന സമസ്തയുടെ നിലപാടിനെതിരെ വിദ്യാർത്ഥി സംഘടനയായ എബിവിപി. കായികത്തിലും മതം ചേർക്കുന്ന സമസ്ത സമൂഹത്തിന് ഭീഷണിയാണെന്ന് എബിവിപി സംസ്ഥാന ജോ.സെക്രട്ടറി എൻ.വി അരുൺ പറഞ്ഞു.
താരാരാധന ഇസ്ലാമിക വിരുദ്ധവും ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തുന്നതുമാണെന്ന സമസ്ത ജമിയത്തുൽ ഖുതുബ നേതാവിന്റെ പ്രസ്താവന കായിക രംഗത്തോടുള്ള അവഗണനയാണ് വ്യക്തമാക്കുന്നത്. സ്വതന്ത്ര ഭാരതത്തിൽ ജാതിക്കും, മതത്തിനുമപ്പുറം ഭാരതീയർ ഒന്നടങ്കം ആസ്വദിക്കുന്ന കായിക വിനോദത്തിൽ മതം ചേർക്കുന്ന സമസ്ത നിലപാട് അങ്ങേയറ്റം അപലപനീയമാണ്. ഭാരതത്തിൽ കായിക ഇനങ്ങൾക്ക് ഇത്രയധികം പ്രാധാന്യം കൊടുത്ത് കായികരംഗം മുന്നേറികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സമസ്ത നേതാവിന്റെ നിലപാട് നാടിനോടും, കായിക താരങ്ങളോടുമുള്ള വെല്ലുവിളിയാണ്.
നാടാകെ ലോകകപ്പ് ഫുട്ബോളിൽ കൊടുമ്പിരി കൊള്ളുന്ന സമയത്താണ് കായിക വിനോദങ്ങളോടുള്ള സമസ്തയുടെ അസഹിഷ്ണുതയും, വർഗീയതയും മറനീക്കി പുറത്തു വരുന്നത്. ലോകമൊന്നടങ്കം ആസ്വദിക്കുന്ന കായിക വിനോദമായ ഫുട്ബോളിനെ മതത്തെ കൂട്ടുപിടിച്ച് സങ്കുചിതപ്പെടുത്താനാണ് സമസ്തയുടെ ശ്രമം. ഈ നിലപാട് തിരുത്തി സമൂഹത്തിനോട് സമസ്ത മാപ്പ് പറയണമെന്നും എബിവിപി ആവശ്യപ്പെട്ടു.
Comments