തിരുവനന്തപുരം : മത്സ്യത്തൊഴിലാളികൾ സമരം ശക്തമാക്കിയ വിഴിഞ്ഞത്ത് സംഘർഷാവസ്ഥ. ഇന്ന് നിർമ്മാണ പ്രവൃത്തികൾ പുനരാംഭിക്കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചതിന് പിന്നാലെയാണ് സംഘർഷം ആരംഭിച്ചത്. സ്ഥലത്ത് പോലീസിനെ വിന്യസിച്ചു. പ്രദേശത്ത് വലിയ രീതിയിലുള്ള പ്രതിഷേധം തുടരുകയാണ്.
നിർമ്മാണ സാമഗ്രികളുമായി വാഹനങ്ങൾ എത്തിയതിന് പിന്നാലെ ജനങ്ങൾ പ്രതിഷേധവുമായി എത്തുകയായിരുന്നു. സമര പന്തലിന് മുന്നിൽ വാഹനങ്ങൾ പ്രതിഷേധക്കാർ തടഞ്ഞു. പത്തോളം ലോറികളാണ് സമരക്കാർ തടഞ്ഞിട്ടിരിക്കുന്നത്. ലോറിക്ക് മുന്നിൽ കിടന്നും സമരാനൂകുലികൾ പ്രതിഷേധിക്കുകയാണ്. എന്ത് വന്നാലും സമരത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്നാണ് നിലവിൽ സമര സമിതിയുടെ നിലപാട്. ഹൈക്കോടതി വിധി അംഗീകരിക്കാനാകില്ലെന്ന് ലത്തീൻ അതിരൂപതയും വ്യക്തമാക്കിയിട്ടുണ്ട്.
വിഴിഞ്ഞത്ത് ഇന്ന് നിർമ്മാണ പ്രവർത്തനങ്ങൾ വീണ്ടും തുടങ്ങുമെന്ന് അറിയിച്ച് സംസ്ഥാന സർക്കാരിന് അദാനി ഗ്രൂപ്പ് കത്ത് നൽകിയിരുന്നു.പോലീസ് സംരക്ഷണ ഉത്തരവ് വന്ന് നൂറുദിവസമായിട്ടും വിഴിഞ്ഞത്ത് നിർമാണ പ്രവർത്തനം തടസപ്പെടുകയാണെന്ന് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാൽ പദ്ധതി പ്രദേശത്തേക്കുള്ള വാഹനങ്ങൾ തടയില്ലെന്ന് സമരസമിതി ഹൈക്കോടതിയിൽ ഉറപ്പു നൽകി. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുമെന്ന് സർക്കാരിനെ കമ്പനി അറിയിച്ചത്.
Comments