ബീജിങ്; ചൈനയിൽ സർക്കാരിന്റെ സീറോ കോവിഡ് പോളിസിക്കെതിരെ പ്രതിഷേധം ശക്തമാക്കി ജനങ്ങൾ. സിൻജിയാങ് മേഖലയിൽ നിരവധി പേർ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഭാഗീകമായി പൂട്ടിയിട്ടിരുന്ന ഒരു അപ്പാർട്ട്‌മെന്റിലുണ്ടായ തീപിടുത്തത്തിൽ 10 പേർ മരിച്ചിരുന്നു. ലോക്ഡൗൺ നിയന്ത്രണങ്ങൾ കാരണം തീയണയ്‌ക്കാനുളള സംവിധാനങ്ങളോ വിദഗ്ധരോ സമയത്തിന് ലഭ്യമായില്ലെന്ന് ജനങ്ങൾ ചൂണ്ടിക്കാട്ടി. ഇതിൽ പ്രതിഷേധിച്ചായിരുന്നു നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജനങ്ങൾ തെരുവിൽ ഇറങ്ങിയത്.
ലോക്ഡൗൺ പിൻവലിക്കുകയെന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് നൂറുകണക്കിനാളുകൾ പ്രതിഷേധ പ്രകടനം നടത്തിയത്. സിൻജിയാങ്ങിന്റെ തലസ്ഥാനമായ ഉറൂംഖിയിലേക്കായിരുന്നു പ്രതിഷേധം. സുരക്ഷാ ഉദ്യോഗസ്ഥരോടും ഇവർ കയർക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിലൂടെ പുറത്തുവന്നിട്ടുണ്ട്.
ചൈനയിൽ കൊറോണ വ്യാപനം മൂലം ഏറ്റവും കൂടുതൽ ദുരിതവും നിയന്ത്രണങ്ങളും നേരിട്ട മേഖലകളിൽ ഒന്നാണ് സിൻജിയാങ്. തലസ്ഥാനമായ ഉറൂംഖിയിലെ നാല് മില്യനോളം വരുന്ന ജനങ്ങൾ 100 ദിവസങ്ങളോളം വീടിന് പുറത്തിറങ്ങാതെ കഴിയേണ്ടി വന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കുള്ളിൽ ഇവിടെ 200 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
തുടർച്ചയായ ലോക്ഡൗണുകളിലും നിയന്ത്രണങ്ങളിലും ജനങ്ങൾ ജോലിക്ക് പോകാനോ അവശ്യസാധനങ്ങൾ വാങ്ങാനോ കഴിയാതെ ദുരിതത്തിലാണ്. അടുത്തിടെ ചൈനയിലെ മറ്റിടങ്ങളിലും കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം ആപ്പിൾ ഐ ഫോൺ നിർമാണ കമ്പനിയായ ഫോക്‌സ്‌കോണിന്റെ പ്ലാന്റിലും ജീവനക്കാർ പ്രതിഷേധം നടത്തുകയും സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടുകയും ചെയ്തിരുന്നു.
കഴിഞ്ഞ മൂന്ന് ദിവസമായി ചൈനയിലെ കോവിഡ് നിരക്ക് 30,000 ത്തിന് മുകളിലാണ്. വെളളിയാഴ്ച ഇത് 35,000 കടന്നിരുന്നു.
Comments