തിരുവനന്തപുരം: വിഴിഞ്ഞത്ത് പ്രദേശവാസികളായ നിരപരാധികളായ ഹിന്ദുക്കളെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കാത്ത പോലീസിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കമ്മീഷണർ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. വൈകിട്ട് നടന്ന പ്രതിഷേധത്തിൽ പ്രദേശവാസികൾ അടക്കം നിരവധി പേർ പങ്കെടുത്തു.
അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്നവരെയും അക്രമത്തിനിടെ തകർപ്പെട്ട വീടുകളും ബിജെപി നേതാക്കൾ പകൽ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വൈകിട്ട് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തിയത്.
സമാനതകളില്ലാത്ത വർഗീയ ആക്രമണമാണ് വിഴിഞ്ഞത്ത് നടന്നതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷ് അക്രമത്തിന് ഇരയായ വീടുകൾ സന്ദർശിച്ച ശേഷം പറഞ്ഞു. സമരക്കാർ സംഘടിച്ചിട്ടും പോലീസിന്റെ സാന്നിദ്ധ്യം വളരെ കുറവായിരുന്നു. പോലീസും കൂടി ചേർന്നാണ് വിഴിഞ്ഞം തുറമുഖത്തിനെതിരെ സമരം ചെയ്യുന്ന ലത്തീൻ രൂപതയുടെ അക്രമികൾക്ക് അഴിഞ്ഞാടാനുളള അവസരം കൊടുത്തതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
തുറമുഖ നിർമാണം വേഗത്തിലാക്കണമെന്നും തടസങ്ങൾ നീക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും പോലീസുകാർ കാഴ്ചക്കാരായി നിൽക്കുകയാണെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷൻ വിവി രാജേഷ് പറഞ്ഞു. വിഴിഞ്ഞത്ത് ഒരു കലാപത്തിന് സർക്കാർ ഒത്താശ ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ തലത്തിലും പോലീസ് തലത്തിലും ആ തരത്തിൽ ഒരു ഗൂഢാലോചന നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഴിഞ്ഞം തുറമുഖത്തെ അനുകൂലിക്കുന്നവർക്കെതിരെ സമരാനുകൂലികൾ അക്രമം അഴിച്ചുവിടുകയായിരുന്നു. കമ്പികളും കല്ലുകളും പ്രതിഷേധക്കാർ വലിച്ചെറിഞ്ഞു. മുല്ലൂർ വനിതാ വാർഡ് മെമ്പർക്ക് കല്ലേറിൽ പരിക്കേറ്റു.
തുറമുഖം പുനരാരംഭിക്കണം എന്ന ആവശ്യമായി സമരം ചെയ്യുന്ന പ്രദേശവാസികളെ ലത്തീൻ സഭയുടെ നേതൃത്വത്തിലുളള തുറമുഖ വിരുദ്ധ സമരക്കാർ വളഞ്ഞിട്ട് തല്ലുകയായിരുന്നു. കല്ലുകളും കമ്പികഷ്ണങ്ങളും ഉപയോഗിച്ച് തുറമുഖത്തെ അനുകൂലിക്കുന്ന വീടുകളിൽ കയറി ആക്രമം നടത്തുകയും ചെയ്തു. തുടർന്നാണ് ബിജെപി പ്രതിഷേധവുമായി രംഗത്തെത്തിയത്.
Comments