തൃശ്ശൂർ: ഗുരുവായൂർ ഏകാദശി വിവാദത്തിന് പിന്നിൽ കമ്മ്യൂണിസ്റ്റ് ഗൂഢ ലക്ഷ്യങ്ങളാണെന്ന് ഹിന്ദു ഐക്യവേദി. ഏകാദശി നടക്കേണ്ട തിയതികൾ സംബന്ധിച്ച ആശയക്കുഴപ്പം ഈ അജണ്ടയുടെ ഭാഗം എന്നും ഹിന്ദു ഐക്യവേദി. ആനന്ദപക്ഷ ഏകാദശി അനുഷ്ഠാന പ്രകാരം ഡിസംബർ നാലാം തിയതി ഏകാദശിക്കായി തിരഞ്ഞെടുക്കണമെന്നും ഹിന്ദു ഐക്യവേദി ഭക്തജനങ്ങളോട് ആഹ്വാനം ചെയ്തു.
പഞ്ചാംഗ ഘടനയിലെ പിഴവ് ജൂലൈ മാസം തന്നെ കണ്ടെത്തിയതാണ്. കൃത്യമായി പ്രൂഫ് നോക്കാതെ നിരവധി കലണ്ടറുകൾ അച്ചടിച്ചതാണ് കുഴപ്പത്തിലേക്ക് എത്തിച്ചത്. കലണ്ടർ പ്രകാരം മൂന്നാം തിയതിയാണ് ഏകാദശി . ജ്യോതിഷികൾ ഗണിച്ചത് നാലാം തിയതിയും. സാങ്കേതികമായ പിഴവ് തിരുത്താൻ ഭരണസമിതി മടിക്കുന്നത് ചില കമ്മ്യൂണിസ്റ്റ് അജണ്ടകളുടെ ഭാഗമാണെന്നും ഹിന്ദു ഐക്യവേദി ആരോപിച്ചു.
കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരി ഉൾപ്പെടെയുള്ള ജ്യോതിഷികൾ ഡിസംബർ നാലിനാണ് ഏകാദശി എന്ന് ഉറപ്പിച്ചു പറയുന്നു. വ്രതത്തിനു പുറകെയുള്ള പാരണ എന്ന ആചാരം അഞ്ചാം തിയതി നടത്താനാണ് ദേവസ്വം തീരുമാനം. ആ കണക്കിൽ നോക്കിയാലും നാലാം തിയതി തന്നെയാണ് ഏകാദശി നടത്തേണ്ടത്. ഈ പ്രശ്‌നത്തിന്റെ പേരിൽ വിവാദങ്ങൾ വിളിച്ചുവരുത്തി ഭക്തജനങ്ങളെ വേദനിപ്പിക്കരുതെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.
Comments