ബംഗളൂരു: മൈസൂരുവിൽ മസ്ജിദിന്റെ മാതൃകയിൽ നിർമ്മിച്ച ബസ് സ്റ്റോപ്പിലെ താഴികക്കുടം നീക്കം ചെയ്തു. ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് നടപടി. ശനിയാഴ്ച രാത്രിയോടെയായിരുന്നു താഴിക കുടങ്ങൾ നീക്കം ചെയ്തത്. താഴിക കുടങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ ബസ് സ്റ്റോപ്പ് ഇടിച്ച് പൊളിക്കുമെന്ന് ബിജെപി പ്രതാപ് സിംഹ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയത്.
മുകളിൽ മൂന്ന് താഴിക കുടങ്ങളുമായി മസ്ജിദിന്റെ മാതൃകയിലായിരുന്നു ബസ് സ്റ്റോപ്പ്. ഇതിലെ രണ്ട് താഴിക കുടങ്ങളാണ് നീക്കം ചെയ്തത്. ദേശീയപാത അതോറ്റിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് ബസ് സ്റ്റോപ്പ്. സംഭവം വിവാദമായതോടെ ദേശീയ പാതയുടെ സമീപമുള്ള ബസ് സ്റ്റോപ്പ് ഉൾപ്പെടെയുള്ള അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ കേന്ദ്ര ഗതാഗത മന്ത്രാലയം മൈസൂരു കോർപ്പറേഷൻ അധികൃതർക്ക് നിർദ്ദേശം നൽകിയിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ പൊളിച്ച് നീക്കാൻ ആയിരുന്നു നിർദ്ദേശം. ഇതും താഴിക കുടങ്ങൾ നീക്കം ചെയ്യാൻ കാരണമായി.
ബിജെപി എംപി പ്രതാപ് സിംഹ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്. തുടർന്ന് പൊതുജനങ്ങളിൽ നിന്നും വലിയ പ്രതിഷേധം ഉയർന്നിരുന്നു. താഴിക കുടങ്ങൾ നീക്കം ചെയ്തതിൽ പ്രതാപ് സിംഹ ജില്ലാ കളക്ടർക്ക് നന്ദി പറഞ്ഞു.
Comments