തിരുവനനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് കല്ലുകളുമായെത്തിയ ലോറികൾ തടഞ്ഞതിന് പിന്നിലെ വിഴിഞ്ഞത്തുണ്ടായ സംഘർഷത്തിൽ വൈദികർ അടക്കമുള്ളവർക്കെതിരെ കേസ്. ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോയാണ് കേസിൽ ഒന്നാം പ്രതി .സഹായ മെത്രാൻ ക്രിസ്തുദാസ് അടക്കം അമ്പതോളം വൈദികരും പ്രതിപ്പട്ടികയിലുണ്ട്.
ആർച്ച് ബിഷപ്പും വൈദികരും ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് എഫ്‌ഐആറിൽ പറയുന്നു. രണ്ട് ലക്ഷത്തിലേറെ രൂപയുടെ പൊതുമുതൽ നശിപ്പിച്ചതിനും പോലീസ് കേസെടുത്തിട്ടുണ്ട്. ലത്തീൻ അതിരൂപത നേതൃത്വം നൽകുന്ന സമരസമിതിയ്‌ക്കെതിരായി ഒമ്പത് കേസുകളാണ് എടുത്തത്. വധശ്രമം, കലാപാഹ്വാനം, ഗൂഢാലോചന തുടങ്ങിയ ജാമ്യമില്ലാ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ശനിയാഴ്ച ഉണ്ടായ സംഘർഷത്തിൽ പോലീസുകാരുൾപ്പെടെ 21 പേർക്ക് പരിക്കേറ്റിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ തടയരുതെന്ന് സമരക്കാരോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 25-ഓളം ട്രക്കുകളിലായി കല്ലുമായി അദാനി തുറമുഖ കമ്പനി മുല്ലൂരിലെ പ്രദേശത്തെത്തിയത്. തുടർന്ന് തുറമുഖ കവാടത്തിലുള്ള സമരക്കാർ വാഹനങ്ങൾ തടഞ്ഞിരുന്നു. എന്നാൽ പദ്ധതിയെ അനുകൂലിക്കുന്നവർ വാഹനങ്ങൾ കടത്തി വിടണമെന്ന ആവശ്യവുമായി രംഗത്തെത്തി. ഇതോടെ വാക്കേറ്റവും സംഘർഷവുമുണ്ടായി.
Comments