തിരുവനന്തപുരം : മണിക്കൂറുകൾ നീണ്ടുനിന്ന സംഘർഷത്തിനും ആക്രമണങ്ങൾക്കുമൊടുവിൽ വിഴിഞ്ഞത്ത് ശക്തമായ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പോലീസ് സ്റ്റേഷൻ, സമരപ്പന്തൽ, പരിസരപ്രദേശങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കൂടുതൽ പോലീസിനെ വിന്യസിക്കും. സ്ഥിതിഗതികൾ സാധാരണ നിലയിലേക്കായെന്ന് എഡിജിപി അറിയിച്ചു.
അറസ്റ്റ് ചെയ്തവരെ വിട്ടയയ്‌ക്കാം എന്ന ധാരണയോടെ രാത്രി വൈകിയാണ് പ്രതിഷേധക്കാർ പിരിഞ്ഞു പോയത്. പോലീസ് സ്‌റ്റേഷൻ ഇവർ പൂർണമായും തകർത്തിരുന്നു. 6 ഓളം പോലീസ് ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. 8 പേരുടെ നില ഗുരുതരമാണ്. അക്രമാസക്തരായി പോലീസ് വാഹനങ്ങൾ നശിപ്പിക്കുകയും കെഎസ്ആർടിസി ബസിന് നേരെ ഉൾപ്പെടെ ആക്രമണം നടത്തുകയും ചെയ്തു.
ഇന്നലെ അറസ്റ്റിലായ പ്രതിഷേധക്കാരെ ഇന്ന് കോടതിയിൽ ഹാജരാക്കും. പോലീസ് സ്റ്റേഷൻ ആക്രമിച്ചതിന് ഇവർക്കെതിരെ കേസെടുക്കും. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഇന്ന് സർവകക്ഷി യോഗം ചേരും. സഭാ നേതൃത്വവും സമരസമിതിയുമായിട്ടാണ് ചർച്ച. തുടർന്ന് സമരസമിതി കളക്ടറുമായി യോഗത്തിൽ പങ്കെടുക്കും. കളക്ടറും എഡിജിപിയും രാത്രി വൈകിയും സമരസമിതിയുമായി ചർച്ച നടത്തിയെങ്കിലും കാര്യമുണ്ടായില്ല.
കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത സമരക്കാരെ വിട്ടയയ്‌ക്കണം എന്നാവശ്യപ്പെട്ടാണ് സ്ത്രീകളും വൈദികരുമുൾപ്പെടെ പോലീസ് സ്‌റ്റേഷൻ വളഞ്ഞത്. തുടർന്ന് ഇവർ പോലീസ് വാഹനങ്ങൾ തകർക്കുകയായിരുന്നു. പ്രതിഷേധക്കാർക്ക് നേരെ കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു. എന്നാൽ സമരക്കാർ വീണ്ടും അക്രമം അഴിച്ചുവിടുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയിലെത്തിക്കാൻ അനുവദിക്കാതെ ഇവർ തടഞ്ഞ് വയ്‌ക്കുകയുമുണ്ടായി.
Comments