ഇടുക്കി : കോട്ടയം മുതൽ ഇടുക്കി വരെ ഓടിയ കാറിന്റെ സ്പീഡോമീറ്ററിൽ കാണിച്ചത് പൂജ്യം കിലോമീറ്റർ. കാറിന്റെ സ്പീഡോമീറ്റർ ഊരി മാറ്റിവെച്ചാണ് വാഹന ഡീലർ കാർ ഓടിച്ചത്. കുമളിയില് നിന്ന് തിരിച്ച് പോകും വഴി കാർ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ കുടുങ്ങുകയായിരുന്നു. ഇതോടെ എംവിഡി ഒരുലക്ഷം രൂപ പിഴ ചുമത്തു.
കോട്ടയത്ത് കാഞ്ഞിരപ്പള്ളിയിലെ വിപണന കേന്ദ്രത്തിൽ നിന്ന് ഇടുക്കിയിലേക്ക് ഉപഭോക്താവിനെ കാണിക്കാൻ വേണ്ടിയാണ് ഡീലർ കാർ കൊണ്ടുപോയത്. പുതിയ വാഹനമെന്ന് ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിച്ച് വിൽപ്പനയ്‌ക്ക് ശ്രമിക്കുകയായിരുന്നു ഇയാൾ. എന്നാൽ തിരിച്ച് വരുംവഴി എംവിഡിയുടെ മുന്നിൽ പെട്ടു.
കോട്ടയത്ത് നിന്ന് കുമളിവരെയും അവിടെ നിന്നും തിരിച്ച് ഓടിയിട്ടും സ്പീഡോ മീറ്ററിൽ കിലോമീറ്റർ രേഖപ്പെടുത്തുന്നിടത്ത് പൂജ്യമായിരുന്നു കാണിച്ചിരുന്നത്. ഇത് ഉദ്യോഗസ്ഥർക്ക് സംശയത്തിനിടയാക്കി. തുടർന്ന് നടത്തിയ പരിശോധനയിൽ സ്പീഡോമീറ്ററിന്റെ കേബിൾ ഇയാൾ അഴിച്ചുമാറ്റിയതായി കണ്ടെത്തി. ഇതോടെ മോട്ടോർ വാഹന നിയമ ലംഘന ശിക്ഷാ നിയമ പ്രകാരം 1,03,000 രൂപ പിഴ ചുമത്തിയ ശേഷം വാഹനം എംവിഡി ഡീലർക്ക് വിട്ടുനൽകുകയായിരുന്നു.
ഏറെ ദൂരം ഓടിയ വാഹനങ്ങൾ പുതിയ വാഹനമെന്ന് പറഞ്ഞ് ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിച്ച് വിൽപ്പക്കാൻ ശ്രമിക്കുന്നത് നിയമ വിരുദ്ധവും വഞ്ചനയുമാണെന്ന് എംവിഡി വ്യക്തമാക്കി.
Comments