ടെഹ്‌റാൻ: ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളെ സർക്കാർ കൈകാര്യം ചെയ്തതിൽ അന്വേഷണം നടത്താൻ ഐക്യരാഷ്‌ട്രസഭ ഒരുങ്ങുന്നതിനെ എതിർത്ത് ഇറാൻ. പ്രതിഷേധങ്ങളെ അടിച്ചമർത്താൻ സർക്കാർ സ്വീകരിക്കുന്ന നടപടികളിൽ അന്വേഷണം നടത്താൻ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഐക്യരാഷ്‌ട്രസഭ പുതിയ സമിതിയെ നിയോഗിച്ചത്. എന്നാൽ യുഎൻ റൈറ്റ്‌സ് കൗൺസിലിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തോട് ഒരു കാരണവശാലും സഹകരിക്കില്ലെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് നാസർ കനാനി പ്രതികരിച്ചു.
ഹിജാബ് ശരിയായി ധരിക്കാത്തതിന്റെ പേരിൽ കുർദിഷ് വനിതയായ മഹ്‌സാ അമിനിയെന്ന 22-കാരിയെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഇറാനിൽ ജനങ്ങളുടെ പ്രക്ഷോഭം തുടങ്ങിയത്. ആൺ-പെൺ വ്യത്യാസമില്ലാതെ രാജ്യത്ത് ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങൾക്ക് ഏവരും അണിനിരന്നു. എന്നാൽ യാതൊരു ദയാ ദാക്ഷിണ്യവുമില്ലാതെ സമരക്കാരെ അടിച്ചമർത്തുന്ന രീതിയാണ് ഇറാൻ ഭരണകൂടം സ്വീകരിച്ചത്. രണ്ട് മാസത്തിനിടെ നടന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളിൽ 450ഓളം സമരക്കാർ കൊല്ലപ്പെട്ടുവെന്നാണ് വിവരം. എന്നിട്ടും രാജ്യത്തെ പ്രക്ഷോഭങ്ങൾക്ക് അയവ് വന്നില്ല. തുടർന്നാണ് സംഭവത്തിൽ അന്വേഷണം നടത്താൻ യുഎൻ റൈറ്റ്‌സ് കമ്മീഷണർ വോൾക്കർ ടർക്ക് ഉത്തരവിട്ടത്.
നവംബർ 26 വരെയുള്ള കണക്ക് പ്രകാരം പ്രായപൂർത്തിയാകാത്ത 63 പേർ ഉൾപ്പെടെ 450 പ്രതിഷേധക്കാർ കൊല്ലപ്പെട്ടതായി ആക്ടിവിസ്റ്റ് വാർത്താ ഏജൻസിയായ എച്ച്ആർഎഎൻഎയിൽ വ്യക്തമാക്കുന്നു. 18,173 പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തതായും ഏജൻസി വ്യക്തമാക്കി. അതേസമയം ഇറാനിലെ പ്രക്ഷോഭങ്ങൾക്ക് പിന്നിൽ പാശ്ചാത്യ രാജ്യങ്ങളുടെ പങ്കാളിത്തമുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ആരോപണം. പ്രതിഷേധക്കാരെ തടയാൻ ശ്രമിച്ച അമ്പതോളം സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഇറാൻ സർക്കാരും അവകാശപ്പെടുന്നു.
Comments