മുംബൈ: ടി20 ലോകകപ്പിലെ പരാജയവും ടീം സെലക്ഷനിലെ അപാകതയും പുകയുന്ന ബിസിസിഐ പുതിയ സെലക്ഷൻ കമ്മിറ്റിക്കായി കോപ്പുകൂട്ടുന്നു. മുൻ താരങ്ങളായ നയൻ മോംഗിയ, മനീന്ദർ സിംഗ്, ശിവ് സുന്ദർ ദാസ്, അജയ് രാത്ര എന്നിവർ സാദ്ധ്യതാ പട്ടികയി ലുണ്ട്. ഇവരെല്ലാം ബിസിസിഐയ്ക്ക് ഔദ്യോഗികമായി അപേക്ഷ നൽകിയവരാണ്. സമീർ ഡിഗേ, ഗ്യാനേന്ദ്ര പാണ്ഡെ, സലീൽ അങ്കോള എന്നിവരും അപേക്ഷ നൽകിയവരിലുണ്ട്.
അപേക്ഷ നൽകാനുള്ള അവസാന സമയം 28-ാം തിയതി അർദ്ധരാത്രി വരെയാണ്. 2023ലെ ശ്രീലങ്കൻ പരമ്പരയ്ക്കായുള്ള ഇന്ത്യൻ സീനിയർ ടീമിനെ തിരഞ്ഞെടുക്കാനുളള ചുമതലയാണ് പുതുതായി രൂപീകരിക്കപ്പെടുന്ന സെലക്ഷൻ കമ്മറ്റിയുടെ മുന്നിലെ ആദ്യ വെല്ലുവിളി. ചേതൻ ശർമ്മയുടെ നേതൃത്വത്തിലെ കമ്മിറ്റി പിരിച്ചുവിട്ടെങ്കിലും ഈ വർഷം മുഴുവൻ അവർ ഔദ്യോഗിക സ്ഥാനത്ത് തുടരുമെന്നും ബിസിസിഐ അറിയിച്ചു.
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന വിജയ് ഹസാരെ ട്രോഫിയിലേയും കൂച്ച് ബീഹാർ ട്രോഫിയിലേയും താരങ്ങളുടെ പ്രകടനം നിലവിലെ കമ്മിറ്റി വിലയിരുത്തി റിപ്പോർട്ട് സമർപ്പിച്ച ശേഷമേ പടിയിറങ്ങുകയുള്ളു.
ഇത്തവണ അപേക്ഷിക്കാതിരുന്നവരും ശ്രദ്ധനേടുകയാണ്. ഇന്ത്യയുടെ ഏറ്റവും മികച്ച താരങ്ങളിലൊരാളായിരുന്ന അജിത് അഗാർക്കറാണ് അതിൽ പ്രധാനി. മുൻ ദേശീയ താരങ്ങളായിരുന്ന ദീപ് ദാസ് ഗുപ്ത, ലക്ഷ്മി രത്തൻ ശുക്ല എന്നിവരും ബിസിസിഐ താൽപ്പര്യം പ്രകടിപ്പിച്ചിട്ടും അപേക്ഷ നൽകാതെ ശ്രദ്ധ നേടിയിരിക്കുകയാണ്.
ചില മുൻകാല താരങ്ങളെ ഉൾപ്പെടുത്താനായി സെലക്ഷൻ കമ്മിറ്റി യോഗ്യത മാനദണ്ഡ ത്തിൽ സൗരവ് ഗാംഗുലി ചുമതലയേറ്റ സമയത്ത് ചില ഇളവുകൾ കൊണ്ടുവന്നിരുന്നു. രാജ്യത്തിനായി കുറഞ്ഞത് ഏഴ് ടെസ്റ്റുകളോ അല്ലെങ്കിൽ 30 ഫസ്റ്റ്ക്ലാസ് മത്സരങ്ങളോ കളിച്ചിരിക്കണം. ഒപ്പം 10 ഏകദിനങ്ങളോ അല്ലെങ്കിൽ 20 ഫസ്റ്റ്ക്ലാസ് മത്സരങ്ങളോ കളിച്ചിരിക്കണം എന്നാതാണ് കുറഞ്ഞ യോഗ്യത. 5 വർഷംമുന്നേ വിരമിച്ച താരങ്ങൾ മാത്രം അപേക്ഷിച്ചാൽ മതി. മാത്രമല്ല 60 വയസ്സ് കവിയാൻ പാടില്ലെന്നുമാണ് നിലവിലെ തീരുമാനം.
Comments