‘ദി കാശ്മീര്‍ ഫയല്‍സി’നെതിരെ അന്താരാഷ്‌ട്ര ഗോവന്‍ ചലച്ചിത്ര മേള ജൂറി ചെയര്‍മാനും ഇസ്രായേൽ ചലച്ചിത്ര നിർമ്മാതാവുമായ നാദവ് ലാപിഡ്. ഇന്ത്യയുടെ 53-ാമത് അന്താരാഷ്‌ട്ര ചലച്ചിത്രമേളയിൽ വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദി കശ്മീർ ഫയൽസ്’ എന്ന സിനിമയെ ഉൾപ്പെടുത്തിയതിനെതിരെയാണ് നാദവ് ലാപിഡ് രംഗത്തു വന്നത്. ചിത്രം ഒരു പ്രൊപ്പഗണ്ടയുടെ ഭാഗമാണെന്നും നിലവാരമില്ലാത്തതെന്നുമാണ് ജൂറി ചെയര്‍മാന്‍ വിശേഷിപ്പിച്ചത്. ചലച്ചിത്രമേളയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്താരാഷ്‌ട്ര മത്സര വിഭാഗത്തില്‍ കാശ്മീര്‍ ഫയല്‍ ഇടം നേടിയത് തങ്ങളെ ഞെട്ടിച്ചുവെന്ന് നാദവ് ലാപിഡ് പ്രതികരിച്ചു. ’15-ാമത്തെ ചിത്രമായ ‘ദി കശ്മീർ ഫയൽസ്’ ഞങ്ങളെയെല്ലാം അസ്വസ്ഥരാക്കുകയും ഞെട്ടിക്കുകയും ചെയ്തു. ഇതൊഴിച്ച് 15-ൽ 14 ചിത്രവും മികച്ചതായിരുന്നു. ഇത് ഒരു പ്രൊപ്പഗണ്ടയുടെ ഭാഗമായ നിലവാരമില്ലാത്ത സിനിമയായി ഞങ്ങൾക്ക് തോന്നി. ഇത്തരമൊരു അഭിമാനകരമായ ചലച്ചിത്ര മേളയ്‌ക്ക് പറ്റിയ ചിത്രമല്ല ഇത്. ഇക്കാര്യം വേദിയിൽ തുറന്നു പറഞ്ഞേ മതിയാകൂ. കലയ്‌ക്കും ജീവിതത്തിനും അത്യന്താപേക്ഷിതമായ ഒരു വിമർശനാത്മക ചർച്ചയായി വാക്കുകളെ കാണുക’ എന്ന് നാദവ് ലാപിഡ് പറഞ്ഞു.
1990കളിലെ കാശ്മീരി പണ്ഡിറ്റുകളുടെ കൂട്ടപ്പാലയനം ആസ്പദമാക്കി ഒരുങ്ങിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. അതേസമയം തന്നെ ഇടതുപക്ഷ നിരീക്ഷകരും മതമൗലിക വാദികളും ഹിന്ദുത്വ വിരുദ്ധരും ചിത്രത്തിനെതിരെ വ്യാപകമായി രംഗത്തു വന്നിരുന്നു. എന്നാൽ എതിർപ്പുകളെയും വിമർശനങ്ങളെയും തള്ളിക്കൊണ്ട് ചിത്രം 300 കോടിയിലധികം ബോക്സ്ഓഫീസിൽ സ്വന്തമാക്കി. ഇന്ത്യന്‍ പനോരമയിലും അന്താരാഷ്‌ട്ര മത്സര വിഭാഗത്തിലും ചിത്രം പ്രദര്‍ശനത്തിന് എത്തിയിരുന്നു.
Comments