തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെ വിമർശിക്കുന്നതിനിടെ മോശം പരാമർശം നടത്തി കോൺഗ്രസ് എംപി കെ.മുരളീധരൻ. അഹങ്കാരത്തിന് കൈയ്യും കാലും വച്ച സാധനമാണ് മേയർ. അവരാണ് തന്നെ മര്യാദ പഠിപ്പിക്കാൻ വന്നിരിക്കുന്നത് എന്നടക്കമുള്ള പ്രസ്താവനകൾ നടത്തവെ ആണ് അധിക്ഷേപകരമായ വാക്കുകളും മുരളീധരൻ പറഞ്ഞത്. തിരുവനന്തപുരം കോർപ്പറേഷന് മുന്നിൽ യുഡിഎഫ് നടത്തി വരുന്ന അനിശ്ചിത കാല സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പ്രതിപക്ഷം ബഹളം വെയ്‌ക്കുമ്പോൾ ഭരണകക്ഷി ചിലപ്പോൾ ബഹളമുണ്ടാക്കി തിരിച്ചു പോകേണ്ട അവസ്ഥ ഉണ്ടായിരിക്കും. ഇതുമാതിരി ഉണ്ട വിഴുങ്ങേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ. പ്രതിപക്ഷത്തോട് മേയർക്ക് മര്യാദ ഇല്ല. എന്നെ സംസ്‌കാരം പഠിപ്പാക്കാൻ വന്നവരാണ്. ഇനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന് പറയുമ്പോലെ മേയർക്ക് പറ്റിയ ഡെപ്യൂട്ടി മേയർ. ബോണ്ട തിന്നുന്ന ഒരു മേയറും സ്ത്രീകളെ കണ്ടാൽ തുണി പൊക്കുന്ന ഡെപ്യൂട്ടി മേയറും. ആനന്ദലബ്ധിക്ക് ഇനി മറ്റെന്ത് വേണം’ എന്നായിരുന്നു കെ.മുരളീധരന്റെ പരാമർശം.
അതേസമയം, മേയർക്കെതരിരെ ബിജെപി പ്രവർത്തകർ പ്രതിഷേധം ശക്തമാക്കുകയാണ്. എന്നാൽ കത്ത് വിവാദത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് പുറമെ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഡി.ആർ.അനിലിന്റെ മൊഴിയും അന്വേഷണ സംഘത്തിന് രേഖപ്പെടുത്തണം. മേയറുടെ കത്ത് പുറത്തു വന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനെ അടക്കം ചോദ്യം ചെയ്താൽ മാത്രമെ കത്തിന്റെ ഉറവിടം കണ്ടെത്താനാകൂ എന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം.
Comments