കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്തുള്ള വി.സി മാരുടെ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജികളിൽ അന്തിമ തീർപ്പുണ്ടാകും വരെ നോട്ടീസിന്മേൽ തുടർ നടപടി ഉണ്ടാകരുതെന്ന് കോടതി നേരത്തെ ഇടക്കാല ഉത്തരവിട്ടിരുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.
വിസിമാരെ പുറത്താക്കാനാണ് ഗവർണറുടെ നീക്കമെന്നും, അതിന് നിയമപരമായ സാധുതയില്ലെന്നുമാണ് വിസിമാരുടെ വാദം.വിസിമാരെ നിയമിച്ച ചാൻസിലർ തന്നെ, നിയമനം തെറ്റായിരുന്നെന്ന് ഇപ്പോൾ പറയുന്നത് അംഗീകരിക്കാനാകില്ലെന്നുമാണ് വാദം.എന്നാൽ വൈസ് ചാൻസലർമാരുടെ പ്രാഥമിക പട്ടിക തയാറാക്കിയത് യുജിസി മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും, പലർക്കും വേണ്ടത്ര യോഗ്യതയില്ലെന്ന് പിന്നീട് ബോധ്യപ്പെട്ടതോടെയാണ് രാജിവക്കാൻ ആവശ്യപ്പെട്ടതെന്നും ഗവർണർ വ്യക്തമാക്കിയിരുന്നു.
സാങ്കേതിക സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവർണറുടെ നടപടി ശരിവെച്ച കോടതി വിധിക്ക് പിന്നാലെയാണ് വിസിമാരുടെ ഹർജി പരിഗണിക്കുന്നത്. സിസ തോമസ് കേസിൽ സർക്കാരിനേറ്റ ക്ഷീണം ഇന്നും ആവർത്തിക്കുമെന്നാണ് വിലയിരുത്തൽ. ഗവർണർക്കെതിരെ തുറന്ന പോര് പ്രഖ്യാപിച്ച സർക്കാരിനുള്ള അഗ്നിപരീക്ഷയാണ് വിസിമാരുടെ ഹർജിയിൻമേലുള്ള കോടതി വിധി.
Comments