ന്യൂഡൽഹി : എൻഡിടിവി സഹസ്ഥാപകൻ പ്രണോയ് റോയിയും ഭാര്യ രാധിക റോയിയും ആർആർപിആർഎച്ച് ബോർഡിൽ നിന്ന് രാജിവച്ചു. എൻഡിടിവിയുടെ 26 ശതമാനം കൂടി ഓഹരി വാങ്ങാനുള്ള അദാനി ഗ്രൂപ്പിന് സെബി അനുവാദം നൽകിയതിന് പിന്നാലെയാണ് ഇരുവരും രാജി വച്ചതെന്നാണ് സൂചന. ഇരുവരുടെയും രാജിക്ക് പിന്നാലെ സുദീപ്ത ഭട്ടാചാര്യ, സഞ്ജയ് പുഗാലിയ, സെന്തിൽ സിന്നയ്യ ചെങ്കൽവരയൻ എന്നിവരെ പുതിയ ഡയറക്ടർമാരായി നിയമിച്ചു. ആർആർപിആർ ഹോൾഡിംഗിന്റെ ബോർഡാണ് ഇതിന് അനുമതി നൽകിയതെന്നാണ് റിപ്പോർട്ടുകൾ.
എൻഡിടിവിയുടെ പ്രമോട്ടർ കമ്പനിയായ ആർആർപിആർ വഴി 29.18 ശതമാനം ഓഹരി അദാനി ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു. ഇതിന് പുറമെയാണ് സെബിയുടെ ചട്ടമനുസരിച്ച് 26 ശതമാനം ഓഹരി കൂടി വാങ്ങാനുള്ള ഓപ്പൺ ഓഫർ കൂടി അംഗീകരിക്കപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ എൻഡിടിവിയുടെ 55.18 ശതമാനം ഓഹരി അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാകും.
ഐസിഐസിഐ ബാങ്കിൽ നിന്നും ആർആർപിആർ വർഷങ്ങൾക്ക് മുൻപ് വായ്പ എടുത്തിരുന്നു. ഇത് തിരിച്ചടയ്‌ക്കുന്നതിനായി വിശ്വപ്രധാൻ കൊമേഴ്ഷ്യൽ പ്രൈവറ്റ് ലിമിറ്റഡിൽ നിന്നും വീണ്ടും 400 കോടി രൂപ കടമെടുത്തു. ആർആർപിആറിന്റെ 99.5 ശതമാനം ഓഹരിയാണ് ഇതിന് പകരമായി ഈട് വച്ചിരുന്നത്. ഇതിന് ശേഷം വിശ്വപ്രധാൻ അദാനി ഗ്രൂപ്പിന്റെ ഭാഗമായി മാറി. പിന്നാലെയാണ് ആർആർപിആറിന്റെ ഓഹരികൾ സ്വന്തമാക്കാനുള്ള ശ്രമവുമായി അദാനി ഗ്രൂപ്പ് രംഗത്ത് വരുന്നത്.
Comments