ന്യൂഡൽഹി: ലൈഗർ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ ചോദ്യം ചെയ്യലിനായി നടൻ വിജയ് ദേവരകൊണ്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി. ഇഡിയുടെ ഹൈദരാബാദ് ഓഫീസിലാണ് താരം ഹാജരായത്. വിദേശ വിനിമയ ചട്ടം ലംഘിച്ചതിന് ചിത്രത്തിന്റെ സംവിധായകൻ പുരി ജഗന്നാഥിനെയും നടിയും നിർമ്മാതാവുമായ ചാർമ്മി കൗറിനെയും ഇഡി നേരത്തേ ചോദ്യം ചെയ്തിരുന്നു.
വിദേശ വിനിമയ ചട്ടം (ഫെമ) ലംഘിച്ച്, ചിത്രത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് വിദേശ രാജ്യങ്ങളിൽ നിന്നും കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നുവെന്നാണ് ആരോപണം. ചിത്രത്തിന്റെ നിർമ്മാണത്തിനായി വിദേശത്ത് നിന്നും അനധികൃതമായി ഫണ്ട് സ്വീകരിച്ചുവെന്ന പരാതിയിലാണ് ഇഡി നടപടി.
ലൈഗർ സിനിമയുമായി ബന്ധപ്പെട്ട് വ്യാപകമായി കള്ളപ്പണം വെളുപ്പിക്കൽ നടന്നുവെന്ന് പരാതിയിൽ പറയുന്നു. സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് നിരവധി കമ്പനികൾ അനധികൃത നിക്ഷേപം നടത്തി. മൈക്ക് ടൈസൺ, വിദേശ സാങ്കേതിക വിദഗ്ധർ എന്നിവർക്ക് നൽകിയ പണത്തിന്റെ സ്രോതസ്സ് അന്വേഷിക്കണെമെന്നും ആവശ്യം ഉയരുന്നു.
125 കോടി രൂപ മുതൽമുടക്കിൽ പുറത്തിറങ്ങിയ ലൈഗർ ബോക്സ് ഓഫീസിൽ ദയനീയമായി പരാജയപ്പെട്ടിരുന്നു. വിജയ് ദേവരകൊണ്ടയും അനന്യ പാണ്ഡെയും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന്റെ ഭൂരിപക്ഷം ഭാഗങ്ങളും ലാസ് വേഗാസിലായിരുന്നു ചിത്രീകരിച്ചത്.
Comments