ബംഗലൂരു: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കും അനുബന്ധ സംഘടനകൾക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏർപ്പെടുത്തിയ നിരോധനം തുടരുമെന്ന് കർണാടക ഹൈക്കോടതി. യുഎപിഎ നിയമ പ്രകാരം കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടി റദ്ദാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. നിരോധനത്തെ തുടർന്ന് അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ നാസിർ പാഷയുടെ ഭാര്യ നൽകിയ ഹർജിയിൽ വിധി പറയവേയാണ് ജസ്റ്റിസ് എം നാഗപ്രസന്ന ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
വ്യത്യസ്തമായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടാണ് കേന്ദ്ര സർക്കാർ പോപ്പുലർ ഫ്രണ്ടിനെതിരെ നടപടി സ്വീകരിച്ചതെന്ന് ഹർജിയിൽ ആരോപിച്ചു. കേന്ദ്ര സർക്കാരിന്റെ തീരുമാനം ഏകപക്ഷീയമാണെന്നും ന്യൂനപക്ഷങ്ങളുടെ സംഘടനാ സ്വാതന്ത്ര്യം ഹനിക്കുന്നതാണെന്നും ഹർജിയിൽ വ്യക്തമാക്കി. എന്നാൽ കോടതി ഈ വാദഗതികളൊന്നും പരിഗണിച്ചില്ല.
രാജ്യവ്യാപകമായി നടന്ന പരിശോധനകളെ തുടർന്ന് 2022 സെപ്റ്റംബർ മാസത്തിലാണ് യുഎപിഎ പ്രകാരം കേന്ദ്ര സർക്കാർ പോപ്പുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ചത്. നിരോധിത സംഘടനകളായ സിമി, ജമാഅത്തുൾ മുജാഹിദ്ദീൻ ബംഗ്ലാദേശ്, ഇസ്ലാമിക് സ്റ്റേറ്റ് എന്നിവയുമായി സംഘടനക്ക് ബന്ധമുണ്ടെന്നും കേന്ദ്ര സർക്കാർ കണ്ടെത്തിയിരുന്നു.
ആർ എസ് എസ് പ്രവർത്തകരുടെ കൊലപാതകങ്ങൾ ഉൾപ്പെടെ ആയിരത്തി നാനൂറോളം ക്രിമിനൽ കേസുകളിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതികളാണ്. രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നും ഹവാല ഇടപാടുകൾ വഴിയും മറ്റ് സാമ്പത്തിക കുറ്റകൃത്യങ്ങൾ മുഖേനയും സംഘടന ധനസമാഹരണം നടത്തിയതായും കേന്ദ്ര സർക്കാർ കണ്ടെത്തി. രാജ്യത്തിന് പുറത്ത് നിന്നും ഫണ്ടും ആശയപിന്തുണയും സ്വീകരിച്ച് പ്രവർത്തിക്കുന്ന പോപ്പുലർ ഫ്രണ്ട്, രാജ്യസുരക്ഷയ്‌ക്ക് കനത്ത ഭീഷണിയാണെന്ന് നിരോധനം സംബന്ധിച്ച ഉത്തരവിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
Comments