അഹമ്മദാബാദ് : ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. 89 മണ്ഡലങ്ങളിലേക്ക് 788 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. രാവിലെ എട്ട് മണിയോടെ പോളിംഗ് ആരംഭിക്കും. സൗരാഷ്‌ട്ര കച്ച് മേഖലകളിലും തെക്കൻ ഗുജറാത്തിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
ഗുജറാത്തിൽ ഭരണത്തുടർച്ച നേടാനാകും എന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. അതേസമയം നിലയുറപ്പിക്കാൻ ശ്രമിക്കുന്ന കോൺഗ്രസിന് മികച്ച പ്രകടനം കാഴ്ചവച്ചേ മതിയാകൂ. ഇത്തവണ ബിജെപിയും കോൺഗ്രസും തമ്മിൽ മാത്രമല്ല പോരാട്ടം. മൂന്നാമനായി എഎപിയും രംഗത്തെത്തിയിട്ടുണ്ട്. 88 സീറ്റുകളിലാണ് ആം ആദ്മി മത്സരിക്കുന്നത്. ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇസുദാൻ ഗഡ് വിയും, പാർട്ടി സംസ്ഥാന അദ്ധ്യക്ഷനും ആദ്യഘട്ടത്തിൽ ജനവിധി തേടുന്നുണ്ട്. ഇതോടെ ത്രികോണ പോരാട്ടം നടക്കുന്ന ഗുജറാത്തിലേക്ക് രാജ്യം മുഴുവൻ ഉറ്റുനോക്കുകയാണ്.
ബിഎസ്പി ആദ്യഘട്ടത്തിൽ 57 സ്ഥാനാർത്ഥികളെയാണ് കളത്തിലിറക്കിയിരിക്കുന്നത്. ഭാരതീയ ട്രൈബൽ പാർട്ടിയുടെ (ബിടിപി) 14ഉം സമാജ്വാദി പാർട്ടിയുടെ 12-ഉം സിപിഎമ്മിന്റെ നാലും സിപിഐയുടെ രണ്ടും സ്ഥാനാർത്ഥികൾ ജനവിധി തേടുന്നുണ്ട്.
ആദ്യഘട്ടത്തിൽ ഏകദേശം 788 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഇതിൽ 718 പേർ പുരുഷന്മാരും 70 പേർ സ്ത്രീകളുമുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരെ എത്തിച്ചാണ് ബിജെപി ഇത്തവണ വമ്പൻ പ്രചാരണം നടത്തിയത്. ആം ആദ്മിക്ക് വേണ്ടി ഡൽഹി മുഖ്യമന്ത്രിയും പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്രിവാളും എത്തി. കോൺഗ്രസ് ആകട്ടെ ഭാരത് ജോഡോ യാത്രയുമായി നാടുനീളെ പ്രചാരണം നടത്തുകയാണ്.
Comments