തിരുവനന്തപുരം : വിഴിഞ്ഞത്ത് സമരക്കാർ പോലീസ് സ്‌റ്റേഷൻ വളഞ്ഞിട്ട് ആക്രമിക്കുകയും കലാപശ്രമം നടത്തുകയും ചെയ്ത സംഭവത്തിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് സ്റ്റേഷൻ ആക്രമണം പക്വതയോടെ കൈകാര്യം ചെയ്ത പോലീസിനെ അഭിനന്ദിക്കുന്നതായി ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പറഞ്ഞു.
വ്യക്തമായ ഗൂഢോദ്ദേശത്തോടെ നാടിന്റെ സൈ്വര്യം തകർക്കാനായിരുന്നു പ്രതിഷേധക്കാരുടെ ശ്രമം. പോലീസിന് നേരെ ആക്രമണം നടന്നു. പോലീസിന് നേരെ ഭീഷണി വന്നതിന് പിന്നാലെയാണ് ആക്രമണം നടന്നത്. എന്താണ് പ്രതീക്ഷിക്കുന്നതെന്ന് വിവേകത്തോടെ പോലീസ് തിരിച്ചറിഞ്ഞു. പോലീസ് സേനയുടെ ധീരോദാത്തമായ സംയമനമാണ് അക്രമികൾ ഉദ്ദേശിച്ച തരത്തിൽ കാര്യങ്ങൾ മാറാത്തതിന് കാരണം. പോലീസ് സേനയെ അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഴിഞ്ഞം പോലീസ് സ്‌റ്റേഷന് നേരെ സമരക്കാർ വ്യാപകമായ അക്രമം അഴിച്ചുവിടുകയും പോലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടെ ക്രൂരമായി കയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവത്തിന് ശേഷം ആദ്യമായാണ് പ്രതികരണവുമായി ആഭ്യന്തരവകുപ്പ് മന്ത്രി രംഗത്തെത്തുന്നത്. പോലീസ് സ്‌റ്റേഷന് നേരെ നടന്ന ആക്രമണത്തിൽ 40 ഓളം ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. പോലീസ് വാഹനങ്ങളും സമരക്കാർ മറിച്ചിട്ടിരുന്നു. ഇതിന് പിന്നിൽ തീവ്രവാദ ബന്ധമുണ്ടെന്നാണ് അന്വേഷണത്തിൽ കണ്ടെത്താനായത്.
അതേസമയം പോലീസ് സ്റ്റേഷൻ ആക്രമണത്തിൽ തീവ്രവാദ സാന്നിധ്യം പരിശോധിക്കുമെന്ന് ഡിജിപി അറിയിച്ചു. സിസിടിവി ഉൾപ്പെടെ പരിശോധിച്ചു തുടർനടപടികൾ സ്വീകരിക്കും. കേസുകളിൽ കാര്യക്ഷമമായ അന്വേഷണം നടക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Comments