ഡൽഹി: ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) തലവൻ അസദുദ്ദീൻ ഒവൈസിയെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിംഗ്. ‘ജിന്നയുടെ ബി ടീം’ ആണ് ഒവൈസി. രാജ്യത്ത് ജിന്നയുടെ പ്രത്യയശാസ്ത്രം വിതയ്‌ക്കാനാണ് ഒവൈസിയുടെ ശ്രമം. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അസദുദ്ദീൻ ഒവൈസിക്കെതിരെ കേന്ദ്രമന്ത്രി തുറന്നടിച്ചത്.
‘മുഹമ്മദ് അലി ജിന്നയുടെ മാത്രം ബി ടീമാണ് അസദുദ്ദീൻ ഒവൈസി. 2020-ൽ ബീഹാറിലെ സീമാഞ്ചൽ പ്രദേശത്ത് ഒരു പ്രത്യേക സമുദായത്തിന്റെ വോട്ടുകൾ അദ്ദേഹത്തിന് ലഭിച്ചു. ഒവൈസി ജിന്നയുടെ ആശയങ്ങൾ രാജ്യത്തുടനീളം വിതയ്‌ക്കുകയാണ്. ഹിന്ദുവിനെയും മുസ്ലീങ്ങളെയും തമ്മിൽ വേർതിരിക്കുന്ന പ്രത്യയശാസ്ത്രത്തിനാണ് ഒവൈസി വിത്തു പാകുന്നത്’ എന്ന് ഗിരിരാജ് സിംഗ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാവണനുമായി ഉപമിച്ച കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്‌ക്കും ഗിരിരാജ് സിംഗ് മറുപടി പറഞ്ഞു.
ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കും. ബിജെപിക്ക് വലിയ വിജയം സമ്മാനിച്ച് ഡിസംബർ 8-ന് ഗുജറാത്തിലെ വോട്ടർമാർ ഖാർഗെയ്‌ക്ക് ഉചിതമായ മറുപടി നൽകുമെന്നും ഗിരിരാജ് സിംഗ് വ്യക്തമാക്കി.
Comments