ബംഗലൂരു: മംഗലൂരു സ്ഫോടനക്കേസിൽ അന്വേഷണം ഏറ്റെടുത്ത് എൻ ഐ എ. കേസിലെ പ്രതി മുഹമ്മദ് ഷാരിഖിന്റെ കേരള ബന്ധങ്ങളിൽ എൻ ഐ എ അന്വേഷണം ആരംഭിച്ചു.
കേസുമായി ബന്ധപ്പെട്ട് കേരളത്തിൽ ഗൂഢാലോചന നടന്നോ എന്നത് അന്വേഷിക്കാൻ ഉദ്യോഗസ്ഥർ നേരത്തേ തന്നെ തീരുമാനിച്ചിരുന്നു. കൊച്ചി, ആലുവ, മുനമ്പം എന്നിവിടങ്ങളിൽ ഷാരിഖ് താമസിച്ചതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. കൊച്ചിയിലെ ലഹരി മാഫിയയുമായി ഇയാൾക്ക് ബന്ധമുള്ളതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചതായാണ് വിവരം.
മുഹമ്മദ് ഷാരിഖിനെ കേരളത്തിൽ സഹായിച്ചവർ ആരൊക്കെ എന്നതിനെ കുറിച്ചാണ് എൻ ഐ എ പ്രധാനമായും അന്വേഷിക്കുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാകെ വ്യാപിച്ചു കിടക്കുന്ന ഭീകരവാദ ശൃംഖലയിലേക്കും അന്വേഷണം വ്യാപിക്കുകയാണ്. സ്വർണ്ണക്കടത്ത്, മയക്കുമരുന്ന് സംഘങ്ങളുടെ ഭീകരവാദ ബന്ധവും അന്വേഷണ പരിധിയിലുണ്ട് എന്നതാണ് വിവരം.
ദക്ഷിണേന്ത്യൻ ഭീകരവാദ സംഘങ്ങൾക്ക് കേരളത്തിൽ നിന്നും രാഷ്‌ട്രീയ പിന്തുണ ലഭിക്കുന്നുണ്ട് എന്ന ആക്ഷേപം വളരെ കാലമായി നിലവിലുണ്ട്. മംഗലൂരു സ്ഫോടനത്തിന്റെ പശ്ചാത്താലത്തിൽ ഈ മേഖലയലിലേക്ക് എൻ ഐ എ കാര്യമായി ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. കർണാടകയുമായി അതിർത്തി പങ്കിടുന്ന കാസർകോട് ജില്ലയിൽ ഉൾപ്പെടെ അന്വേഷണം ശക്തമാക്കുമെന്നാണ് സൂചന.
നവംബർ 19നായിരുന്നു മംഗലൂരുവിൽ ഓട്ടോ റിക്ഷയ്‌ക്കുള്ളിൽ കുക്കർ ബോംബ് പൊട്ടിത്തെറിച്ചത്. വൈകാതെ, ഇത് ഭീകരാക്രമണമാണെന്ന് കർണാടക പോലീസ് വ്യക്തമാക്കി. തുടർന്ന് എൻ ഐ എക്ക് അന്വേഷണം കൈമാറുകയായിരുന്നു.
Comments