ബംഗളൂരു: മുസ്ലീം വിദ്യാർത്ഥികൾക്ക് മാത്രമായി പ്രത്യേക വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങണമെന്ന കർണാടക വഖഫ് ബോർഡിന്റെ പ്രസ്താവന തള്ളി മുഖ്യമന്ത്രി ബസവ രാജ് ബൊമ്മെ.അത്തരമൊരു നീക്കം സർക്കാർ ലക്ഷ്യമല്ലെന്നും പരിഗണിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശരിയത്ത് നിയമപ്രകാരമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ വഖഫ് ബോർഡ് ചെയർമാന്റെ വ്യക്തിപരമായ അഭിപ്രായമോ ആഗ്രഹമോ ആയിരിക്കാമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.വനിതാ കോളേജുകൾ ആരംഭിക്കുന്നതിനെ കുറിച്ചാണ് സർക്കാർ ചർച്ച നടത്തിയിരിക്കുന്നതെന്നും പദ്ധതിയ്‌ക്ക് ഹിജാബ് വിവാദവുമായി ബന്ധമില്ലെന്നും പ്രധാനമന്ത്രിയുടെ ബേഠി ബച്ചാവോ ബേഠി പഠാവോ മുദ്രാവാക്യത്തിന്റെ ഭാഗമാണ് കോളേജുകളെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കർണാടക വഖഫ് ബോർഡ് ചെയർമാൻ മൗലാന ഷാഫി സാദിയാണ് കർണാടകയിൽ ശരിയത്ത് നിയമപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുമെന്ന് പറഞ്ഞത്. ഇതിന് പിന്നാലെ സർക്കാർ പിന്തുണ നൽകിയെന്ന തരത്തിൽ പ്രതിപക്ഷ പാർട്ടികൾ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയായിരുന്നു. ഓരോ കോളേജിനും കോടികൾ സഹായം നൽകുമെന്ന് വരെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു ഇതിന് പിന്നാലെയാണ് വഖഫ് ബോർഡിന്റെ പ്രസ്താവനയെ തള്ളി മുഖ്യമന്ത്രി നേരിട്ടെത്തിയത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയ ശേഷം നിരവധി മുസ്ലീം വിദ്യാർത്ഥിനികൾ പഠനം ഉപേക്ഷിച്ചുവെന്നാണ് വഖഫ് ബോർഡ് ചെയർമാന്റെ വാദം. ഈ സാഹചര്യത്തിൽ ഹിജാബ് അനുവദിക്കുന്നതും മറ്റ് ശരീയത്ത് ഇസ്ലാമിക നിയമങ്ങൾ പാലിക്കുന്നതും ആയ കോളേജുകൾ ആരംഭിക്കാനുള്ള നീക്കത്തിലാണെന്ന് തങ്ങളെന്ന് ആയിരുന്നു വഖഫ് ബോർഡിന്റെ അഭിപ്രായം. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്.
Comments