എറണാകുളം: സംവിധായകൻ ഹേമന്ത് ജി നായരുടെ പുതിയ ചിത്രം ഹിഗ്വിറ്റയുടെ പേരുമായി ബന്ധപ്പെട്ട വിവാദത്തിൽ നിയമനടപടി സ്വീകരിക്കാൻ അണിയറ പ്രവർത്തകർ. ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടി. സിനിമയ്‌ക്ക് ഹിഗ്വിറ്റ എന്ന പേര് നൽകുന്നതിന് വിലക്കേർപ്പെടുത്തി ഫിലിം ചേംബർ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് നിയമ നടപടി സ്വീകരിക്കാൻ ഒരുങ്ങുന്നത്.
മൂന്ന് വർഷങ്ങൾക്ക് മുൻപ് ചിത്രം ഫിലിം ചേംബറിൽ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ അന്ന് പേര് മാറ്റുന്നതിനെക്കുറിച്ച് ചേംബർ നിർദ്ദേശിച്ചിരുന്നില്ലെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ വ്യക്തമാക്കി. പിന്നീട് കാലാവധി കഴിഞ്ഞതോടെ വീണ്ടും രജിസ്റ്റർ ചെയ്തിരുന്നു. അപ്പോഴും പേര് ഉപയോഗിക്കാൻ പാടില്ലെന്ന് ചേംബർ പറഞ്ഞിരുന്നില്ല. എന്നാൽ സിനിമ പൂർത്തിയായി ടൈറ്റിൽ പുറത്തുവിട്ടപ്പോഴാണ് പേരിന് ചേംബർ വിലക്കേർപ്പെടുത്തിയത്.
സിനിമയുടെ പേരുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഫിലിം ചേംബറിനെ അറിയിക്കും. തുടർന്നും വിലക്കേർപ്പെടുത്താനാണ് തീരുമാനം എങ്കിൽ നിയമപരമായി തന്നെ മുന്നോട്ട് പോകും. അഭിഭാഷകരെ കണ്ട് ഇക്കാര്യത്തിൽ നിയമോപദേശം തേടിയതായും അണിയറ പ്രവർത്തകർ പ്രതികരിച്ചു.
കഴിഞ്ഞ ദിവസമാണ് സിനിമയുടെ ഹിഗ്വിറ്റ എന്ന പേര് വിവാദമായത്. സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങിയതിന് പിന്നാലെ ഹിഗ്വിറ്റ എന്ന പേര് നൽകിയത് ദു:ഖകരമാണെന്ന പ്രതികരണവുമായി സാഹിത്യകാരൻ എൻഎസ് മാധവൻ രംഗത്ത് എത്തിയിരുന്നു. ഇതേ തുടർന്നാണ് പേര് സംബന്ധിച്ച വിവാദം ഉടലെടുത്തത്.
Comments