റാവൽപ്പിണ്ടി: അരങ്ങേറ്റ മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് വിട്ടുകൊടുത്തു എന്ന നാണം കെട്ട റെക്കോർഡിനുടമയായി പാകിസ്താൻ സ്പിന്നർ സാഹിദ് മഹ്മൂദ്. 33 ഓവറിൽ 7.10 റൺസ് ശരാശരിയിൽ 235 റൺസാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ താരം വിട്ടു കൊടുത്തത്. മുൻ ശ്രീലങ്കൻ താരം സുരാജ് രൺദീവിന്റെ ഇന്ത്യക്കെതിരായ 222 റൺസ് എന്ന റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. സാഹിദിന്റെ ഒരോവറിൽ രണ്ട് സിക്സും മൂന്ന് ഫോറുകളും ഉൾപ്പെടെ 27 റൺസ് ഇംഗ്ലീഷ് താരം ഹാരി ബ്രൂക്ക് അടിച്ച് കൂട്ടിയിരുന്നു. എന്നാൽ നാല് വിക്കറ്റുകൾ സ്വന്തമാക്കാനും താരത്തിനായി.
പാകിസ്താനെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ 657 റൺസാണ് ഇംഗ്ലണ്ട് നേടിയത്. ഇംഗ്ലണ്ടിന്റെ നാല് ബാറ്റർമാർ സെഞ്ച്വറി നേടി. സാക് ക്രൗളി (122), ബെൻ ഡക്കറ്റ് (107), ഒലീ പോപ് (108), ഹാരി ബ്രൂക്ക് (153) എന്നിവരാണ് ഇംഗ്ലണ്ടിന് വേണ്ടി സെഞ്ച്വറി നേടിയത്.
മറുപടി ബാറ്റിംഗ് ആരംഭിച്ച പാകിസ്താനും ശക്തമായ നിലയിലാണ്. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ആതിഥേയർ വിക്കറ്റ് നഷ്ടമില്ലാതെ 181 റൺസ് നേടിയിട്ടുണ്ട്. ഓപ്പണർമാരായ അബ്ദുള്ള ഷഫീഖ് 89 റൺസുമായും ഇമാം ഉൾ ഹഖ് 90 റൺസുമായും പുറത്താകാതെ നിൽക്കുന്നു.
Comments