തന്റെ വീട്ടുമുട്ടത്തെ പപ്പായ മരം വെട്ടിക്കളഞ്ഞതിൽ സങ്കടപ്പെട്ട് കരയുന്ന പിഞ്ചുകുഞ്ഞിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. അഞ്ചുവയസ്സുള്ള കുഞ്ഞുണ്ണി (ദീക്ഷിത്) ആണ് മരം വെട്ടിക്കളഞ്ഞതിന് സംസ്തൃതത്തിലും പാതി മലയാളത്തിലുമായി വിലപിക്കുന്നത്. അത് നമുക്ക് പ്രാണവായു തരുന്ന മരമല്ലേ, അതിനെ അങ്ങനെ ഒരു ദയയുമില്ലാതെ വെട്ടിക്കളയാൻ പാടുണ്ടോ എന്നാണ് കുഞ്ഞുണ്ണിയുടെ ചോദ്യം. പൂജാമുറിയിൽ പോയി നമസ്‌കരിച്ച് കരയുന്നുമുണ്ട് ഈ അഞ്ച് വയസുകാരൻ.
‘വല്ലാത്ത ക്രൂരതയായിപ്പോയി……
ഈ പിഞ്ചു പപ്പായ മരത്തോട് അമ്മ എന്തിനിത് ചെയ്തു………
എന്തിന് വെട്ടിക്കളഞ്ഞു………
അമ്മയ്‌ക്ക് എങ്ങനെ ഇതു ചെയ്യാൻ മനസുവന്നു……
നമുക്ക് ശ്വാസം തരുന്ന വൃക്ഷമല്ലായിരുന്നോ…..
ഒരു വയസുപോലും പ്രായമില്ലല്ലോ ഇതിന്………
അമ്മൂമ്മയ്‌ക്കെങ്കിലും അമ്മയെ തടയാമായിരുന്നില്ലേ……….
ഒരിക്കലും ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു……
ഞാൻ ഗുരുവായൂരപ്പനോട് പറയും അമ്മയെ ശിക്ഷിക്കാൻ….’ കുഞ്ഞുണ്ണി കരഞ്ഞുകൊണ്ട് പറഞ്ഞു.
തിരുവനന്തപുരത്ത് ചിന്മയ വിദ്യാലയത്തിൽ യുകെജിയിലാണ് ദീക്ഷിത് പഠിക്കുന്നത്. തിരുവനന്തപുരം ഗവ. സംസ്‌കൃത കോളേജ് പ്രൊഫസർ പൈതൃകരത്നം ഡോ. ഉണ്ണികൃഷ്ണന്റെയും കേരള സർവ്വകലാശാല സംസ്‌കൃത വേദാന്ത വിഭാഗം മേധാവി വിജയകുമാരിയുടെയുടെയും ഇളയ മകനാണ്. മൂത്ത മകൾ നിവേദിത ആയുർവേദ ഡോക്ടറാണ്. രണ്ടാമത്തെ മകൾ സമന്വിത പ്ലസ് വൺ വിദ്യാർത്ഥിനിയാണ്.
ഈ കുടുംബത്തിനും ഒരു പ്രത്യേകതയുണ്ട്. അത് മറ്റൊന്നുമല്ല, ഇവരെല്ലാം വീട്ടിൽ സംസ്‌കൃതത്തിലാണ് സംസാരിക്കാറുള്ളത്. സ്വപ്നം കാണുന്നത് പോലും സംസ്‌കൃതത്തിൽ തന്നെ. കുഞ്ഞുണ്ണിയുടെ അമ്മ വിദയകുമാരി ടീച്ചറും വൃക്ഷസ്നേഹിയാണ്. കാര്യവട്ടം കാമ്പസിലും സംസ്‌കൃത കോളേജിൽ പഠിപ്പിക്കുമ്പോഴും അവർ നിരവധി മരങ്ങൾ നടുകയും നടാൻ പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്തായാലും വെട്ടിയ മരത്തിന് പകരം മറ്റൊന്ന് നടാമെന്ന് പറഞ്ഞ് അമ്മയും അമ്മൂമ്മയും കൂടി തത്കാലം കുഞ്ഞുണ്ണിയെ ആശ്വസിപ്പിച്ചിരിക്കുകയാണ്.
Comments