ഡൽഹി: ഇന്ത്യ ലോകത്തിന് നല്‍കിയ ടെക് മേധാവിയാണ് ഗൂഗിൾ ആൻഡ് ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ. 2022 ലെ ട്രേഡ് ആൻഡ് ഇൻഡസ്ട്രി വിഭാഗത്തിൽ സുന്ദർ പിച്ചൈയ്‌ക്ക് പത്മഭൂഷൺ നൽകി ഇന്ത്യ ആദരിച്ചു. ഡിസംബർ 2-ന് സാൻഫ്രാൻസിസ്കോയിൽ അടുത്ത കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ഇന്ത്യയിലെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ ഏറ്റുവാങ്ങിയത്. ബഹുമതി സ്വീകരിച്ച ശേഷം പിച്ചൈ പറഞ്ഞ വാക്കുകൾ ലോകമൊട്ടാകെയുള്ള ഭാരതീയരുടെ ഹൃദയം കീഴടക്കുകയാണ്. ഇന്ത്യ തന്റെ ഭാഗമാണ്, താൻ എവിടെ പോയാലും അത് തന്റെ കൂടെ കൊണ്ടുപോകും എന്നാണ് പത്മഭൂഷൺ ഏറ്റുവാങ്ങി കൊണ്ട് സുന്ദർ പിച്ചൈ പറഞ്ഞത്.
‘ഈ മഹത്തായ ബഹുമതിക്ക് ഞാൻ ഇന്ത്യൻ സർക്കാരിനോടും ഇന്ത്യയിലെ ജനങ്ങളോടും അങ്ങേയറ്റം നന്ദിയുള്ളവനാണ്. എന്നെ രൂപപ്പെടുത്തിയ രാജ്യം ഈ രീതിയിൽ ആദരിക്കുന്നത് അവിശ്വസനീയമാംവിധം അഭിമാനം നൽകുന്നു. ഇന്ത്യ എന്റെ ജീവിതത്തിന്റെ ഭാഗം. ഞാൻ എവിടെ പോയാലും ഇന്ത്യയെ ഒപ്പം കൊണ്ടുപോകുന്നു’ എന്ന് സുന്ദർ പിച്ചൈ പറഞ്ഞു. യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധുവാണ് പത്മഭൂഷൺ പുരസ്കാരം സുന്ദർ പിച്ചൈയ്‌ക്ക് നൽകിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാങ്കേതികവിദ്യയെക്കുറിച്ചുള്ള കാഴ്ചപ്പാടിനെയും സുന്ദർ പിച്ചൈ പ്രശംസിച്ചു. ‘പ്രധാനമന്ത്രി മോദിയുടെ ഡിജിറ്റൽ ഇന്ത്യ എന്ന കാഴ്ചപ്പാട് സാങ്കേതികവിദ്യയുടെ പുരോഗതിയെ ത്വരിതപ്പെടുത്തുന്നതാണ്. സാങ്കേതികവിദ്യയുടെ നേട്ടങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനായി ഗൂഗിളും ഇന്ത്യയും ഒരുമിച്ച് പ്രവർത്തിക്കുകയാണ്. ഇന്ത്യയിൽ നടക്കുന്ന ഡിജിറ്റൽ വിപ്ലവം ഗൂഗിൾ പൂർണമായി ഉപയോഗിക്കും’ എന്നും സുന്ദർ പിച്ചൈ പറഞ്ഞു.
Comments