തിരുവനന്തപുരം: കേരളത്തിലെ ജയിലുകളിൽ കാലാനുസരണമായ മാറ്റം ഉണ്ടാകുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതികാര ബുദ്ധിയോടെ തടവുകാരെ കണ്ടിരുന്ന ഒരു കാലം കേരളത്തിലെ ജയിലുകളിൽ നിലനിന്നിരുന്നു. അക്കാലങ്ങളിൽ എല്ലാവിധ സ്വാതന്ത്ര്യങ്ങൾക്കും കൂച്ചു വിലങ്ങിട്ടിരുന്നു. എന്നാൽ ഇന്ന് ജയിൽ എന്ന സങ്കൽപ്പത്തിന് മാറ്റം വന്നിട്ടുണ്ടെന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന പിണറായി വിജയൻ പറഞ്ഞു.
ജയിൽ തെറ്റുതിരുത്തലിന്റെയും വായനയുടെയും കേന്ദ്രമായി മാറിയിട്ടുണ്ട്. പഴയ കാലത്തിൽ നിന്നും വ്യത്യസ്തമായി തടവുകാരെ മാനസാന്തരപ്പെടുത്തുന്ന കേന്ദ്രമായി മാറി കേരളത്തിലെ ജയിലുകൾ. തടവുകാരെ ജയിൽ അന്തേവാസികളെന്നാണ് ഇപ്പോൾ വിളിക്കുന്നത്. തടവുകാരിൽ മനപരിവർത്തനം ഉണ്ടാക്കാൻ പ്രിസൺ ഓഫീസർമാർ ശ്രമിക്കണമെന്നും കുറ്റം ചെയ്ത് ജയിലിലെത്തുന്നവരെ കൊടുംകുറ്റവാളികളാക്കി പുറത്തേക്ക് വിടാൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, വിഴിഞ്ഞത്ത് ജനങ്ങളും പോലീസും ആക്രമിക്കപ്പെട്ടിട്ടും പ്രക്ഷോഭം നടത്തുന്നവർക്കെതിരെയും നേതൃത്വം നൽകുന്നവർക്കെതിരെയും ശക്തമായ നടപടി കൈക്കൊള്ളാത്തത് വലിയ വിമർശനങ്ങൾക്ക് കാരണമാകുന്നുണ്ട്. അക്രമം നടത്തുന്നവർക്കെതിരെ കേസെടുക്കുകയും, ഉടനെ തന്നെ അക്രമികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്യുന്ന ആഭ്യന്തര വകുപ്പിന്റെ നടപടിയ്‌ക്കെതിരെ ജനരോഷം ഉയരുന്നു.
Comments