ന്യൂഡൽഹി: പണപ്പെരുപ്പം ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ജീവിതച്ചെലവിനെ പ്രതികൂലമായി ബാധിക്കുന്നുണ്ടെങ്കിലും ഇന്ത്യ ‘ഒരു മരുപ്പച്ച പോലെ’ തുടരുകയാണെന്ന് എസ്ബിഐ നടത്തിയ പഠനം വ്യക്തമാക്കുന്നു. യുഎസ്, യുകെ, ജർമനി തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യ വിലക്കയറ്റത്തെ പിടിച്ചുനിർത്തിയെന്നാണ് എറിപ്പോർട്ടിൽ പറയുന്നത്. എസ്ബിഐയുടെ ചീഫ് ഇക്കണോമിക് അഡൈ്വസറായ സൗമ്യകാന്തി ഘോഷാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
നിലവിലുള്ള ആഗോള സാമ്പത്തിക സാഹചര്യങ്ങൾ ഇന്ത്യയേയും ബാധിച്ചിട്ടുണ്ടെങ്കിലും മൈക്രോ മാനേജ്‌മെന്റിന്റെ കാര്യത്തിൽ വികസിത രാജ്യങ്ങളേക്കാൾ മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്. ജർമനിയിൽ ജീവിതച്ചെലവിൽ 20 ശതമാനം വർദ്ധനവുണ്ടായപ്പോൾ യുകെയിൽ ജീവിതച്ചെലവ് പ്രതിസന്ധി കാലത്ത് 23 ശതമാനം വർധിച്ചു. എന്നാൽ ഇന്ത്യയിൽ 12 ശതമാനം വർദ്ധനവാണ് കുടുംബങ്ങളുടെ ജീവിത ചെലവിലുണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു.
യുഎസ്, യുകെ, ജർമനി എന്നീ രാജ്യങ്ങളുമായാണ് ഇന്ത്യയെ താരതമ്യം ചെയ്തത്. രൂപയുടെ അടിസ്ഥാനത്തിലാണ് ജീവിത ചെലവുകൾ താരതമ്യം ചെയ്തത്. എല്ലാ രാജ്യങ്ങളിലും 2021 സെപ്റ്റംബറിൽ ജീവിതച്ചെലവ് 100 രൂപയായിരുന്നെങ്കിൽ യുഎസിലും ഇന്ത്യയിലും 12 രൂപയുടെ വർദ്ധനവാണ് റിപ്പോർട്ട് ചെയ്തത്. ജർമനിയിൽ ഇത് 20-ഉം യുകെയിൽ 23 രൂപയുമാണ്. വിലക്കയറ്റത്തിന്റെ കാര്യത്തിലും ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. യുഎസിൽ 25 രൂപയുടെ വിലക്കയറ്റം രേഖപ്പെടുത്തിയപ്പോൾ യുകെയിൽ 18-ഉം ജർമനിയിൽ 33-ഉം രേഖപ്പെടുത്തി. എന്നാൽ ഇന്ത്യയിൽ 15 രൂപയാണ് രേഖപ്പെടുത്തിയത്.
ലോകത്താകമാനം ഇന്ധന വില കുതിച്ചപ്പോൾ ഇന്ത്യയ്‌ക്ക് ഇന്ധനവിലയും താരതമ്യേനെ മികച്ച രീതിയിൽ പിടിച്ചുനിർത്താനായി. 2021 സെപ്റ്റംബറിൽ 100 രൂപയാണ് ഇന്ധനവിലയെങ്കിൽ യുഎസിൽ 12 രൂപയുടെ വർദ്ധനവും യുകെയിൽ 93 രൂപയുടെ വർദ്ധനവും ജർമനിയിൽ 62 രൂപയുടെ വർദ്ധനവും റിപ്പോർട്ട് ചെയ്തപ്പോൾ ഇന്ത്യയിൽ 16 രൂപയുടെ വർദ്ധനവ് മാത്രമാണ് റിപ്പോർട്ട് ചെയ്തത്. വിലക്കയറ്റത്തിനൊപ്പം വരുമാനവും വർദ്ധിക്കുകയാണെന്നും ഇന്ത്യയുടെ പ്രതിശീർഷ വരുമാനം കഴിഞ്ഞ എട്ട് വർഷങ്ങൾ കൊണ്ട് 57 ശതമാനം വളർച്ച പ്രാപിച്ചെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Comments