തിരുവനന്തപുരം: കേരള ബാങ്കിലേക്കുള്ള പി.എസ്.സി വിജ്ഞാപനം വൈകുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. വിവിധ തസ്തികകളിലായി കണ്ടെത്തിയ 300-ഓളം ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ ബാങ്ക് ഭരണസമിതിയോഗം തീരുമാനിച്ചിട്ട് നാല് മാസമായിട്ടും നടപടി ഇതുവരെ പൂർത്തിയാകാത്തത് പല സംശയങ്ങൾക്കും കാരണമാകുന്നുണ്ട്. ജൂണിലോ ജൂലൈയിലോ വിജ്ഞാപനം പ്രസിദ്ധീകരിക്കുമെന്നാണ് ഉദ്യോഗാർത്ഥികൾ പ്രതീക്ഷിച്ചത്. എന്നാൽ സെപ്റ്റംബറായിട്ടും വിജ്ഞാപനം വരാത്തതോടെ വലിയ ഒരു ശതമാനം ഉദ്യോഗാർത്ഥികളും ആശങ്കയിലാണ്. ഡിസംബറിനുള്ളിൽ വിജ്ഞാപനം വന്നില്ലെങ്കിൽ ഉദ്യോഗാർത്ഥികളിൽ പലരും പ്രായപരിധി മൂലം പുറത്താകും.
2019 നവംബർ 29-ന് സ്ഥാപിതമായ കേരളബാങ്കിൽ 2020 നവംബറിൽ ആദ്യ ഭരണസമിതി ചുമതലയേറ്റു. എന്നാൽ നിയമന ചട്ടത്തിന്റെ പ്രശ്നമുള്ളതിനാൽ മൂന്ന് വർഷമായി സ്ഥിര നിയമനങ്ങൾ ഒന്നും കേരള ബാങ്കിൽ നടന്നിട്ടില്ല. 7000 തസ്തികയിൽ 1000-ത്തിലേറെ എണ്ണം ഒഴിഞ്ഞു കിടക്കുകയാണ്. ഒരോ മാസവും നിരവധിപേർ വിരമിക്കുന്നുമുണ്ട്. എന്നാൽ 31 തസ്തികകളെ കുറിച്ചാണ് കേരള ബാങ്കിന്റെ നിയമന ചട്ടത്തിൽ പറയുന്നത്. ഈ 31 തസ്തികകളിൽ 15 എണ്ണത്തിൽ മാത്രമാണ് പി.എസ്.സി വഴിയുള്ള നിയമനവും. ബാക്കിയുള്ളതിൽ സർക്കാരും ഭരണസമിതിയും നേരിട്ടും കരാർ/ഡെപ്യുട്ടേഷൻ വഴിയുമുള്ള നിയമനങ്ങളാണ് നടക്കുന്നത്. അതിനാൽ തന്നെ ഉദ്യോഗാർത്ഥികളെ നോക്കു കുത്തികളാക്കി നിർത്തി പാർട്ടി പ്രവർത്തകർക്ക് പിൻവാതിൽ നിയമനത്തിലൂടെ കേരള ബാങ്കിൽ ജോലി നൽകുന്നുണ്ട് എന്നാണ് ആരോപണങ്ങൾ ഉയരുന്നത്.
സഹകരണ-രജസ്ട്രേഷൻ, സാംസ്കാരിക വകുപ്പ് മന്ത്രിയായ വി.എൻ.വാസൻ നിയമസഭയിൽ നൽകിയ ഉറപ്പ് പാഴാകുന്ന കാഴ്ചയാണ് കാണുന്നത്. ഒരു മാസത്തിനുള്ളിൽ കേരളാ ബാങ്കിലേയ്‌ക്കുള്ള പി.എസ്.സി വിജ്ഞാപനം പുറത്തിറങ്ങുമെന്ന് 2021 ഒക്ടോബർ 12-ന് നിയസഭയിൽ മന്ത്രി ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഒഴിവുകൾ നിർണ്ണയിച്ചെങ്കിലും അവ ഇതുവരെ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ ബാങ്ക് അധികൃതർ തയ്യാറാകുന്നില്ല. ചില തസ്തികകളിൽ സംസ്ഥാന സഹകരണ ബാങ്കുകളിലേക്കും ജില്ലാ സഹകരണ ബാങ്കുകളിലേയ്‌ക്കും പി.എസ്.സിയുടെ റാങ്ക് പട്ടികകൾ നിലവിലുള്ളതിന്റെ സാങ്കേതിക തടസ്സങ്ങളാണ് ബാങ്ക് അധികൃതർ പറയുന്ന ന്യായം. അതേസമയം, തങ്ങളുടെ അവസ്ഥ മനസ്സിലാക്കി ഒഴിവുകൾ എത്രയും വേഗം റിപ്പോർട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർത്ഥികൾ കേരള ബാങ്കിന് നിവേദനം അയക്കുകയാണ്.
Comments