തിരുവനന്തപുരം: പ്രമുഖ സിനിമാ താരം കൊച്ചുപ്രേമന്റെ നിര്യാണത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. സ്വതസിദ്ധമായ ഹാസ്യമികവ് കൊണ്ട് സിനിമാ രംഗത്തും നാടക രംഗത്തും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിക്കാൻ കൊച്ചുപ്രേമന് സാധിച്ചിരുന്നതായി സുരേന്ദ്രൻ പറഞ്ഞു.
1979ൽ പുറത്തിറങ്ങിയ ഏഴു നിറങ്ങൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്ത് വെച്ച കൊച്ചുപ്രേമൻ, സത്യൻ അന്തിക്കാടിന്റെ ഇരട്ടക്കുട്ടികളുടെ അച്ഛൻ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ പ്രകടനമാണ് നടത്തിയത്. അദ്ദേഹത്തിന്റെ വിയോഗത്തിലും കുടുംബത്തിന്റെ ദുഖത്തിലും പങ്കുചേരുന്നതായും കെ.സുരേന്ദ്രൻ പറഞ്ഞു.
തിരുവനന്തപുരത്തെ ആശുപത്രിയിൽ വച്ചാണ് നടൻ കൊച്ചുപ്രേമൻ ലോകത്തോട് വിട പറഞ്ഞത്. 68-ാം വയസിലായിരുന്നു അന്ത്യം. ഏഴു നിറങ്ങൾ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ കെഎസ് പ്രേംകുമാർ എന്ന കൊച്ചുപ്രേമൻ ഏറെ തന്മയത്വത്തോടെയാണ് ഹാസ്യ കഥാപാത്രങ്ങൾ കൈകാര്യം ചെയ്തിരുന്നത്. ശബ്ദം കൊണ്ടും സംസാര ശൈലിക്കൊണ്ടും അസാമാന്യ മികവ് പുലർത്തിയ അഭിനേതാവിന് മലയാള സിനിമയിൽ തന്റേതായ ഇരിപ്പിടം സൃഷ്ടിക്കാൻ കഴിഞ്ഞിരുന്നു. 250ഓളം ചലച്ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് മുമ്പിലെത്തിയ നടൻ ശ്രദ്ധേയനായ നാടകരചയിതാവ് കൂടിയായിരുന്നു.
Comments