ധാക്ക: ബംഗ്ലാദേശിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് പരാജയം. അത്യന്തം ആവേശകരമായ മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 187 എന്ന താരതമ്യേന ചെറിയ വിജയലക്ഷ്യം ബംഗ്ലാദേശ് 46 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. പിരിയാത്ത അവസാന വിക്കറ്റിൽ 51 റൺസ് കൂട്ടിച്ചേർത്ത മെഹ്ദി ഹസനും മുസ്താഫിസുർ റഹ്മാനും ചേർന്നാണ് ഇന്ത്യയിൽ നിന്നും ജയം പിടിച്ചെടുത്തത്. മെഹ്ദി ഹസൻ 38 റൺസുമായും മുസ്താഫിസുർ 10 റൺസുമായും പുറത്താകാതെ നിന്നു. 41 റൺസെടുത്ത ക്യാപ്ടൻ ലിറ്റൺ ദാസാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ.
നേരത്തേ, ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് ഇന്ത്യയെ 41.2 ഓവറിൽ 186 റൺസിന് പുറത്താക്കിയിരുന്നു. 5 വിക്കറ്റ് വീഴ്‌ത്തിയ ഷകീബ് അൽ ഹസനും 4 വിക്കറ്റ് വീഴ്‌ത്തിയ ഇബാദത്ത് ഹുസൈനും ചേർന്നാണ് ഇന്ത്യൻ ബാറ്റിംഗ് നിരയെ തകർത്തത്.
മുൻ നിര ബാറ്റ്സ്മാന്മാർ കൂട്ടത്തോടെ പരാജയപ്പെട്ട മത്സരത്തിൽ കെ എൽ രാഹുലിന്റെ ഒറ്റയാൾ പോരാട്ടമാണ് ഇന്ത്യയെ വൻ നാണക്കേടിൽ നിന്നും കരകയറ്റിയത്. രാഹുൽ 70 പന്തിൽ 73 റൺസ് നേടി. ഋഷഭ് പന്തിന് പകരം രാഹുലായിരുന്നു ഇന്ന് വിക്കറ്റ് കീപ്പറുടെ റോളിൽ. പന്തിന് പരിക്കേറ്റിട്ടും സഞ്ജുവിന് അവസരം നൽകാൻ ടീം മാനേജ്മെന്റ് തയ്യാറാകാത്തത് വിമർശനത്തിന് കാരണമായിട്ടുണ്ട്.
3 വിക്കറ്റ് വീഴ്‌ത്തിയ മുഹമ്മദ് സിറാജും 2 വിക്കറ്റ് വീതം വീഴ്‌ത്തിയ കുൽദീപ് സെന്നും വാഷിംഗ്ടൺ സുന്ദറും ചേർന്ന് ഇന്ത്യയെ ജയത്തിന്റെ വക്കോളം എത്തിച്ചുവെങ്കിലും, മെഹ്ദി ഹസന്റെ ഒറ്റയാൾ പോരാട്ടം മത്സരഫലം മറ്റൊന്നാക്കുകയായിരുന്നു.
Comments