കാബൂൾ: വെള്ളിയാഴ്ച കാബൂളിലെ പാകിസ്താൻ എംബസിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്. ആക്രമണത്തിൽ പാകിസ്താൻ ഉന്നതനയതന്ത്രജ്ഞൻ ഉബൈദ് ഉർ റഹ്മാൻ രക്ഷപ്പെടുകയും, ഇയാളുടെ സുരക്ഷാ ഗാർഡിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
പിന്നാലെ അഫ്ഗാനിസ്ഥാനിലെ പാക് സ്ഥാനപതിയെയും അംബാസഡറെയും വധിക്കാൻ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് പാകിസ്താൻ വിദേശകാര്യമന്ത്രാലയം ആരോപിച്ചിരുന്നു. പരസ്പരം പഴിചാരുന്നത് ശക്തമാകുന്നതിനിടയിലാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ് രംഗത്തെത്തിയത്. ആക്രമണത്തിന്റെ കാരണം ഭീകരസംഘടന വ്യക്തമാക്കിയിട്ടില്ല.
അതേസമയം പാക് നയതന്ത്രജ്ഞന് നേരെയുള്ള ആക്രമണത്തെയും ഐഎസിന്റെ ഏറ്റുപറച്ചിലിനെയും എ ടീമും ബി ടീമും തമ്മിലുള്ള തർക്കമായിട്ടാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച പുരോഗമിക്കുന്നത്. അതിനിടെ ഉന്നത നയതന്ത്രജ്ഞനെ വധിക്കാൻ ശ്രമിച്ചതിനെ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്അപലപിക്കുകയും കേസിൽ അടിയന്തര അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു.കാബൂളിലെ നയതന്ത്ര മേധാവിക്ക് നേരെ നടന്ന ക്രൂരമായ വധശ്രമത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. ജീവൻ രക്ഷിക്കാൻ ബുള്ളറ്റ് ഏറ്റുവാങ്ങിയ ധീരനായ സുരക്ഷാ ഉദ്യോഗസ്ഥന് സല്യൂട്ട്. അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു. ഈ ഹീനകൃത്യത്തിന്റെ കുറ്റവാളികൾക്കെതിരെ അടിയന്തര അന്വേഷണവും നടപടിയും ഞാൻ ആവശ്യപ്പെടുന്നുവെന്ന് ഷെഹ്ബാസ് ഷെരീഫ് ട്വീറ്റ് ചെയ്തു.
Comments