ടെഹ്‌റാൻ; ഭരണകൂടത്തിന്റെ പൊള്ളവാഗ്ദാനങ്ങൾക്ക് മുമ്പിൽ മുട്ട് മടക്കില്ലെന്ന് ഇറാൻ ജനത. മതകാര്യപോലീസിനെ പിൻവലിക്കുമെന്ന വാഗ്ദാനം കൊണ്ട് മാത്രം പ്രതിഷേധത്തിൽ നിന്നും പിൻമാറാൻ സാധിക്കില്ലെന്ന നിലപാടിലാണ് പ്രക്ഷോഭകർ. മതപോലീസ് സംവിധാനം ഇല്ലാതാക്കുകയല്ല, വ്യവസ്ഥിതിയുടെ സമഗ്രമായ മാറ്റമാണ് ലക്ഷ്യമെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി.
ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് രാജ്യത്ത് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ് ഇറാൻ ജനത. പണിമുടക്കിന്റെ ഭാഗമായി സാമ്പത്തിക ഇടപാടുകൾ നിർത്തിവെക്കാനും മറ്റു മേഖലകളിലുള്ളവരെ കൂടി പങ്കെടുപ്പിക്കാനും പ്രക്ഷോഭകർ സമൂഹമാദ്ധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തു.
മതകാര്യപോലീസിന് ജുഡീഷ്യറിയുമായി ഒരു ബന്ധവുമില്ല. അതുകൊണ്ടു തന്നെ ആ സംവിധാനത്തെ നിർത്തലാക്കുകയാണ്. ഈ സംവിധാനം എവിടെ നിന്നാണോ തുടങ്ങിയത് അവിടെ വച്ച് തന്നെ ഇത് അവസാനിപ്പിച്ചിരിക്കുകയാണ് എന്നാണ് ഇറാന്റെ അറ്റോർണി ജനറൽ മുഹമ്മദ് ജാഫർ മോണ്ടസേരി പ്രഖ്യാപിച്ചത്. എന്നാൽ ഇത് വിലയ്‌ക്കെടുക്കാനാവില്ലെന്നാണ് പ്രക്ഷോഭകർ ആവർത്തിക്കുന്നത്. ശാശ്വതമായ മാറ്റം രാജ്യത്ത് വരാതെ സമരത്തിൽ നിന്ന് പിൻമാറുന്നത് അബദ്ധമാണെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാണിക്കുന്നു.
മഹ്സ അമീനിയെന്ന 22 കാരിയുടെ മരണത്തിന് പിന്നാലെയാണ് ഇറാനിൽ മതനിയമങ്ങൾക്കെതിരെ ജനങ്ങൾ തെരുവിൽ ഇറങ്ങിയത്. ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് മതകാര്യ പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയായിരുന്നു അമീനി കൊല്ലപ്പെട്ടത്. തുടർന്ന് സ്ത്രീകളും വിദ്യാർത്ഥിനികളും അടക്കം പ്രതിഷേധങ്ങളുമായി തെരുവിലിറങ്ങി. പോലീസിനെ ഉപയോഗിച്ച് നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെയാണ് മതകാര്യ പോലീസിനെ പിൻവലിക്കുമെന്ന് ഇറാൻ ഇന്നലെ വ്യക്തമാക്കിയത്. പ്രതിഷേധങ്ങളിൽ നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു
Comments