എറണാകുളം: 100 കുടുംബങ്ങളുടെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ സേവാഭാരതിയും കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും കൈകോർക്കുന്നു. കേരളത്തിൽ അർഹരായ, പാവപ്പെട്ട, പാർശ്വവൽക്കരിക്കപ്പെട്ട കുടുംബങ്ങൾക്കാണ് പദ്ധതിയിലൂടെ വിട് നിർമിച്ച് നൽകുക.
ഭവന സഹായ പദ്ധതി സംബന്ധിച്ച ഔദ്യോഗിക ധാരണാപത്രത്തിൽ സേവാഭാരതി ജനറൽ സെക്രട്ടറി ഡോ. ശ്രീറാം ശങ്കറും ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോക്ടർ ജോർജ് സ്ലീബായും ഒപ്പുവെച്ചു. കാക്കനാടുള്ള കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ഓഫീസിലാണ് ചടങ്ങ് നടന്നത്.
യോഗത്തിൽ സേവാഭാരതി സെക്രട്ടറിമാരായ എസ്. സുരേഷ് കുമാർ, സജീവൻ പറമ്പിൽ , സംഘടനാ സെക്രട്ടറി രാജീവ് കെ വി, മീഡിയ കോർഡിനേറ്റർ ശ്രീകുമാർ ജി, ആർക്കിറ്റെക്ട് വിനു ജി മണി എന്നിവരും സന്നിഹിതരായി. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ജോയിന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ജയരാജ് ബി, ഡയറക്ടർ ജേക്കബ് കുരുവിള, ഡയറക്ടർ വിനോദ് എസ് എം, മാനേജർ ദീപക് ജി, അസിസ്റ്റന്റ് മാനേജർ ടാനിയ ചെറിയാൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
പ്രശസ്ത വ്യവസായിയും വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ സ്ഥാപകനുമായ കൊച്ചൗസെഫ് ചിറ്റിലപ്പിള്ളി സ്ഥാപിച്ച ഒരു ചാരിറ്റബിൾ വെൽഫെയർ സംരംഭമാണ് കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ.