“This time he shaken ..He shaken to the extent that he changed his Language “
“ഭായ്, അബ് ഭാഷാ ബദൽ ദിയെ ഹോ. അബ് പൂരാ ദുനിയ കോ ദിഖാ രഹെ ഹോ, കി ഡർ ശുരൂ ഹോ ഗയാ ഹേ.”
മുന്നിൽ നിൽക്കുന്ന മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിന് അസാധാരണമായ ആത്മവിശ്വാസത്തോടെ മാധവി ലത മറുപടി പറയുമ്പോൾ അവർ പരാമർശിക്കുന്നത് മുൻ പൊതുതിരഞ്ഞെടുപ്പിൽ 282,186 വോട്ടുകൾക്ക് വിജയിച്ച എംപിയെയാണ്.
എഎൻഐയോട് സംസാരിക്കുന്ന മാധവി ലത തുടരുകയാണ്, “അദ്ദേഹത്തിന് എത്ര പ്രസ്താവനകൾ വേണമെങ്കിലും മാറ്റാൻ കഴിയും. അടുത്തിടെ അദ്ദേഹം ‘കിസി കേ ബാപ് കാ ഹെ അയോധ്യ’ എന്ന് പറഞ്ഞപ്പോൾ, ‘ഞങ്ങൾക്ക് 15 മിനിറ്റ് തരൂ…’ എന്ന് ഇളയ സഹോദരൻ പറഞ്ഞു. ഈ നാടകം നിർത്തൂ. നിങ്ങൾ എന്താണെന്ന് ഞങ്ങൾക്കറിയാം. മുത്തലാഖ്, യുസിസി, 33 ശതമാനം വനിതാ സംവരണം എന്നിവയ്‌ക്കെതിരെ നിങ്ങൾ നടത്തിയത് വിദ്വേഷ പ്രസംഗങ്ങളല്ലാതെ മറ്റെന്താണ്?” സമാധാനം പ്രചരിപ്പിക്കുകയാണ് എന്നാണ് ഇപ്പോൾ പറയുന്നത്, സമാധാനം എന്താണെന്ന് ഒവൈസിക്ക് അറിയില്ലായിരുന്നു. ഇന്ന് തന്റെ ഭാഷ മാറ്റിമറിച്ചിടത്തോളം അദ്ദേഹം കുലുങ്ങിപ്പോയി,”
ചില ശക്തികൾ രാജ്യത്ത് വിദ്വേഷം പടർത്താൻ ആഗ്രഹിക്കുന്നുവെന്നും ഈ ശക്തികളെ തടയണമെന്നും സമാധാനമാണ് ആവശ്യമെന്നും അസദുദ്ദീൻ ഒവൈസി പറഞ്ഞതിന് പിന്നാലെയായിരുന്നു മാധവി ലതയുടെ ഈ പരാമർശങ്ങൾ. മാധവി ലത പറയുന്നത് അക്ഷരാർത്ഥത്തിൽ സത്യവുമാണ്.
1989 മുതൽ ഹൈദരാബാദ് കൈവശം വച്ചിരിക്കുന്ന ഒവൈസികളുടെ ഏകാധിപത്യത്തിന്റെ കൊമ്പൊടിക്കുവാൻ ബിജെപി രംഗത്തിറക്കിയിരിക്കുന്ന പോരാളിയാണ് “കൊമ്പെല്ലാ മാധവി ലത”.1989 ൽ ഇവിടെ സുൽത്താൻ സലാഹുദ്ദീൻ ഒവൈസി ജയിച്ചു. അദ്ദേഹം 20 വര്ഷം എംപിയായിരുന്നു. പിന്നീട് സലാഹുദ്ദീന്റെ മകൻ അസദുദ്ദീൻ ഒവൈസി 2004 ൽ ആ ബാറ്റൺ ഏറ്റുവാങ്ങി. അവരുടെ പാർട്ടിയായ ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ ആണ് ഹൈദരാബാദ് പാർലിമെന്റ് മണ്ഡലത്തിന്റെ കീഴിലെ ആറ് നിയമസഭാ മണ്ഡലങ്ങളിലും ജയിക്കുന്നത്. അതിലെ ചന്ദ്രയങ്കുട്ട മണ്ഡലത്തിൽ സുൽത്താൻ സലാഹുദ്ദീന്റെ ഇളയമകനായ അക്ബറുദ്ദീൻ ഒവൈസിയാണ് എം എൽ എ.’ഞങ്ങൾക്ക് 15 മിനിറ്റ് തരൂ…’ എന്ന വിവാദ പ്രസംഗം നടത്തിയത് ഇയാളാണ്. കഴിഞ്ഞ നാല് പാർലിമെന്റ് തെരഞ്ഞെടുപ്പുകളിൽ രണ്ടിലും ഒവൈസി 50% ത്തിലധികം വോട്ടുകൾ ഹൈദരാബാദിൽ നേടി.
ഇവരുടെ രാഷ്‌ട്രീയ പാർട്ടിയായ ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ അഥവാ AIMIM ന് ഒരു ഇരുണ്ട ചരിത്രമുണ്ട്. നാട്ടുരാജ്യമായിരുന്ന ഹൈദരാബാദ് ഇന്ത്യൻ യൂണിയനിൽ സംയോജിപ്പിച്ചതിനെത്തുടർന്ന് റസാക്കർ സംഘത്തലവൻ കാസിം റസ്‌വി പാകിസ്ഥാനിലേക്ക് പലായനം ചെയ്തു. അവിടെ അയാൾക്ക് അഭയം ലഭിച്ചു. ഇന്ത്യ വിടുന്നതിനു മുൻപ് അയാൾ തന്റെ റസാക്കർ സംഘത്തിന്റെയും മജ്‌ലിസ് എന്ന അതിന്റെ രാഷ്‌ട്രീയ മുഖത്തിന്റെയും ചുമതല, ഇന്ത്യയിൽ തുടരാൻ തീരുമാനിച്ച അബ്‍ദുൾ വഹീദ് ഒവൈസി എന്ന തന്റെ നിഴലിനെ/അനുയായിയെ ഏല്പിച്ചു. അയാൾ MIM ന്റെ പേര് മാറ്റി. ഇപ്പോളത് All India Majlis-e-Ittehadul Muslimeen – AIMIM ആയി മാറി. അതായത് സ്വാതന്ത്ര്യാനന്തരം മുസ്‌ലിം ലീഗ് പേര് മാറ്റി ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ആയതു പോലെ. അബുൾ വാഹിദിന് ശേഷം അയാളുടെ മകൻ സുൽത്താൻ സലാഹുദ്ദീൻ ഒവൈസി, അതിനും പിന്നാലെ സലാഹുദ്ദീന്റെ , മക്കൾ അക്ബറുദ്ദീൻ ഒവൈസിയും അസദുദ്ദീൻ ഒവൈസിയും മജ്‌ലിസിന്റെ നേതാക്കളായി.
രാജ്യത്തെ AIMIM ന്റെ ശക്തികേന്ദ്രമായ ഹൈദരാബാദിൽ ബിജെപി ഇപ്പോൾ ഫോർവേഡ് കളിക്കുകയാണ്. ഏതാണ്ട് അര നൂറ്റാണ്ടിനിടയിൽ ഒവൈസിയുടെ ശബ്ദം പതുങ്ങുന്നു. ഹൈദരാബാദിൽ പുലിയെപ്പോലെ നടന്ന ഒവൈസി ഇപ്പോൾ എലിയെപ്പോലെ ചുരുണ്ടു പോയി. ഇടയ്‌ക്കിടെ മുറുമുറുത്തുകൊണ്ടാണെങ്കിലും അയാൾ സമാധാനത്തെക്കുറിച്ച് സംസാരിക്കുന്നു. അതിനു കാരണം മാധവിലതയുടെ സ്ഥാനാര്ഥിത്വമാണ്. അവരുടെ അക്രമണോത്സുകമായ ശൈലിയാണ്.
ആരാണ് മാധവി ലത..??
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഹൈദരാബാദിൽ നിന്ന് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ ബിജെപി രംഗത്തിറക്കിയ പുതുമുഖമാണ് “കൊമ്പെല്ലാ മാധവി ലത”.
ഹൈദരാബാദിലെ വിരിഞ്ചി ഹോസ്പിറ്റൽസ് മേധാവിയായ അവരുടെ പേര് 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ സ്ഥാനാർത്ഥി പട്ടികയിൽ മാർച്ച് 2 ന് പ്രത്യക്ഷപ്പെടുന്നതുവരെ രാഷ്‌ട്രീയ മുഖ്യധാരയിൽ താരതമ്യേന അജ്ഞാതയായിരുന്നു. മാധവി ലതയുടെ ഭർത്താവ് വിശ്വനാഥാണ് വിരിഞ്ചി ആശുപത്രിയുടെ സ്ഥാപകനും ചെയർമാനും.
ഹൈദരാബാദിലെ മുത്തലാഖിനെതിരായ പ്രചാരണത്തിന്റെ മുഖമായിരുന്നു മാധവി ലത. സാംസ്കാരിക പ്രവർത്തകയായ മാധവി ലോപാമുദ്ര ചാരിറ്റബിൾ ട്രസ്റ്റ്, ലതാമ ഫൗണ്ടേഷൻ തുടങ്ങിയ നിരവധി ചാരിറ്റി സംഘടനകൾക്ക് നേതൃത്വം നൽകുന്നു. ഇതെല്ലാം ഹൈദരാബാദ് നഗരത്തിലെ സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണത്തിനായി പ്രവർത്തിക്കുന്നു. കുട്ടികൾക്ക് സ്‌കൂൾ വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നഗരത്തിലെ ഗലികൾ തോറും അവർ കയറിയിറങ്ങിയിട്ടുണ്ട്. മത വിദ്യാഭ്യാസം മാത്രം നല്കിപ്പോന്ന ആയിരക്കണക്കിന് കുട്ടികളെ അവർ സ്‌കൂളിൽ എത്തിച്ചു. മുത്തലാഖ് മൂലം നരകജീവിതം അനുഭവിച്ച നിരവധി സ്ത്രീകളുടെ ജീവിതത്തെ അവരുടെ NGO കളിലൂടെ മാധവിലത മാറ്റിമറിച്ചു. അന്യമതസ്ഥർ കയറാൻ ഭയന്നിരുന്നു ഹൈദരാബാദിലെ മുസ്ളീം ഗേറ്റോകളിൽ മാധവി സധൈര്യം കടന്നു ചെന്നു. ആ സ്ത്രീകൾക്ക് വേണ്ട താങ്ങും തണലുമായി പ്രവർത്തിച്ചു.
മൂന്ന് കുട്ടികളുടെ അമ്മയായ 49കാരിയായ മാധവി ലത ഒരു പ്രൊഫഷണൽ ഭരതനാട്യം നർത്തകിയാണ്, തന്റെ എല്ലാ കുട്ടികളെയും ഹോം സ്‌കൂളിങ് മാർഗത്തിൽ പഠിപ്പിച്ച് വാർത്തകളിൽ നിറഞ്ഞിരുന്ന അവരുടെ മക്കളിൽ മൂത്തയാൾ ഇപ്പോൾ ഐഐടിയിലാണ്.
ഹൈന്ദവമായ മൂല്യങ്ങളിൽ പ്രതിബദ്ധത പുലർത്തുന്ന അവർ തെലങ്കാന – ആന്ധ്രാ മേഖലയിൽ ഒരു മത പ്രഭാഷക എന്ന നിലയിലും അറിയപ്പെടുന്നു. ഹൈദരാബാദിൽ ബിജെപി മത്സരിപ്പിക്കുന്ന ആദ്യ വനിതാ സ്ഥാനാർത്ഥിയാണ് അവർ..
കുറഞ്ഞൊരു കാലം കൊണ്ട് തന്നെ താനൊരു തീപ്പൊരിയല്ല തീപ്പന്തമാണ് എന്നവർ തെളിയിച്ചു. രാജ്യത്തെ മുൻനിര ചാനൽ പരിപാടികൾ, ഇന്ത്യ ടിവിയുടെ ആപ്കി അദാലത്തിൽ അവരുടെ തീപാറുന്ന പ്രകടനം ഇതേവരെക്കണ്ടത് 53 ലക്ഷം പേരാണ്. വാർത്താ ഏജൻസിയായ എ എൻ ഐ യുടെ പോഡ്കാസ്റ്റ് (എപ്പിസോഡ് – 149 ) കണ്ടത് 11 ലക്ഷം പേരാണ്. ആപ്കി അദാലത്തിൽ മാധവി ലതയുടെ പ്രകടനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിക്കുക കൂടി ചെയ്തതോടെ മാധവി ലതയുടെ പേര് പാൻ ഇന്ത്യൻ തലത്തിൽ ഗണ്യമായി പ്രചരിച്ചു .
2019-ൽ പാർലമെൻ്റ് നിയമവിരുദ്ധമാക്കിയ മുത്തലാഖിനെതിരായ കാമ്പെയ്‌നിൽ ലത ഒരു പ്രധാന പങ്ക് വഹിച്ചു. 2019-ൽ മുത്തലാഖ് സമ്പ്രദായം നിരോധിച്ച നിയമത്തിന്റെ കടുത്ത വിമർശകനായിരുന്നു ഒവൈസി എന്നതും ഹൈദരാബാദിൽ മുത്തലാഖ്ന്റെ ഇരകൾ ധാരാളമുണ്ടെന്നതുംശ്രദ്ധേയമാണ്. മുസ്ലീം വ്യക്തിത്വത്തിനും പൗരത്വത്തിനും നേരെയുള്ള കടന്നാക്രമണമായിട്ടാണ് ഒവൈസി മുത്തലാഖ് നിരോധനത്തെ അവതരിപ്പിച്ചത്. മാധവിയാകട്ടെ മുസ്‌ലിം സ്ത്രീകളുടെ സ്വയം നിർണ്ണയത്തിന്റെ നാഴികക്കല്ലായിട്ടാണ് ഈ നിയമത്തെ അവതരിപ്പിച്ചത്. കഴിഞ്ഞ 40 വർഷമായി വോട്ടർമാരെ പലരീതിയിൽ ഭയപ്പെടുത്തിയാണ് ഒവൈസി ജയിക്കുന്നതെന്നു പറയുന്ന മാധവി തന്റെ പ്രതിബദ്ധത രാഷ്‌ട്രീയപരിവർത്തനത്തോടാണെന്നും അടിവരയിടുന്നു. മുസ്‌ലിം സ്ത്രീകൾക്കിടെയിൽ അവർക്കുള്ള സ്വാധീനം കൊണ്ട് തന്നെ ന്യൂനപക്ഷ ആധിപത്യമുള്ള ബൂത്തുകളെ വ്യക്തമായി ലക്ഷ്യമിട്ടുകൊണ്ടാണ് അവർ മണ്ഡലത്തിൽ കൊടുങ്കാറ്റായി മാറുന്നത്.
ഒവൈസിയോട് കടുത്ത പോരാട്ടം നടത്താൻ പോകുന്ന അവർ വിജയിച്ചേക്കാം എന്ന ധാരണ അടിസ്ഥാന ജനതയിൽ ശക്തമായി വേരോടിക്കഴിഞ്ഞു. മണ്ഡലത്തിൽ AIMIMന്റെ ആധിപത്യത്തെ വെല്ലുവിളിക്കാനുള്ള ബിജെപിയുടെ തന്ത്രപരമായ നീക്കം ഫലിച്ചതായി കരുതാവുന്നത് ഇക്കാരണത്താലാണ്. ദേശീയ ശ്രദ്ധ പ്രധാനമായും ലതയുടെ പ്രചാരണത്തിലാണ് ഫോക്കസ് ചെയ്തിരിക്കുന്നത്.
1984-ൽ 76.76% ആയിരുന്നു ഇവിടുത്തെ വോട്ടിങ് ശതമാനം. 2019ൽ ഒവൈസിയുടെയും ബിജെപിയുടെ ഭഗവന്ത് റാവുവിന്റെയും വോട്ടുകൾ തമ്മിലുള്ള വ്യത്യാസം ഏകദേശം 3 ലക്ഷം ആയിരുന്നു.19 ലക്ഷത്തിലധികം വോട്ടർമാരുള്ള മണ്ഡലത്തിൽ 2019-ൽ വെറും 44.84% പേരാണ് വോട്ട് ചെയ്തത്. അതുകൊണ്ടു തന്നെ എല്ലാവരും വോട്ട് ചെയ്യണമെന്ന് ലത സജീവമായി അഭ്യർത്ഥിക്കുന്നു. കോൺഗ്രസ് സ്ഥാനാർത്ഥിയായി മുഹമ്മദ് സമീർ എന്നൊരാളും മത്സരരംഗത്തുണ്ട്.
ഒവൈസിയുടെ മണ്ഡലത്തിൽ മാധവി ലതയുടെ പേര് പ്രഖ്യാപിക്കപ്പെട്ടപ്പോൾ അത്ഭുതപ്പെട്ടവരോട് താൻ വർഷങ്ങളായി മണ്ഡലത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന് മാധവി ലത പറഞ്ഞു. “കഴിഞ്ഞവർഷങ്ങളിൽ , എല്ലാ ദിവസവും, ഞാൻ ആ പ്രദേശങ്ങളിലെല്ലാം സന്ദർശിക്കുകയും അവർക്കു വേണ്ടി 11-12 മണിക്കൂർ ജോലി ചെയ്യുകയും ചെയ്യുന്നു. ഇവിടെ ഒന്നുമില്ല – വൃത്തിയില്ല, വിദ്യാഭ്യാസമില്ല, മദ്രസകളിൽ കുട്ടികൾക്ക് ഭക്ഷണം ലഭിക്കുന്നില്ല, മുസ്ലീം കുട്ടികൾ ബാലവേലക്കാരാകുന്നു, അവർക്ക് ഭാവിയില്ല, കൂടാതെ ഹിന്ദു ക്ഷേത്രങ്ങളും വീടുകളും അനധികൃതമായി കൈവശം വയ്‌ക്കുന്നു,”
“എന്തുകൊണ്ടാണ് പഴയ നഗരം ഇത്രയും ദയനീയമായ അവസ്ഥയിലുള്ളത്. ഇത് കുന്നുകളിലല്ല, ആദിവാസി മേഖലയല്ല — തെലങ്കാനയും ആന്ധ്രാപ്രദേശും തമ്മിൽ അവകാശത്തിനായി പോരാടിയ നഗരമായ ഹൈദരാബാദിന്റെ ഹൃദയഭാഗത്താണ് ഇത്. ഹൈദരാബാദിന്റെ ഈ ഹൃദയഭാഗത്ത്, അവിടെ ദാരിദ്ര്യമാണ്,”
ഒവൈസിയുടെ കോട്ടയായ ഹൈദരാബാദിലെ പഴയ നഗരത്തെക്കുറിച്ച് മാധവി ലത പറഞ്ഞു.
“ജനാധിപത്യത്തിൽ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയായി ആരെങ്കിലും 40 വർഷമായി ഒരു നിയോജക മണ്ഡലം സ്വന്തമാക്കിയിട്ടുണ്ടെങ്കിൽ, അത് ഇപ്പോൾ എന്തായിരിക്കണമെന്ന് സങ്കൽപ്പിക്കുക.” മാധവി ലത ചോദിക്കുന്ന കുറിക്കു കൊള്ളുന്ന ചോദ്യങ്ങൾക്ക് മുന്നിൽ ഒവൈസി പതറുന്ന കാഴ്ചയാണ് കാണുന്നത്.
ഹൈദരാബാദ് സ്ഥാനാർത്ഥിയായി തന്റെ പേര് പ്രഖ്യാപിച്ച വാർത്ത കേട്ടപ്പോൾ മാധവി പറഞ്ഞത് ” ‘ ധർമോ രക്ഷതി രക്ഷിതാ (ധർമ്മം സംരക്ഷിക്കുന്നവരെ സംരക്ഷിക്കുന്നു),’ എന്നായിരുന്നു. അതേസമയം, വിവാദങ്ങൾ നിറഞ്ഞതാണ് അവരുടെ പ്രചാരണം. തിരഞ്ഞെടുപ്പ് റാലിക്കിടെ മാധവി ലതയെ കെട്ടിപ്പിടിച്ചതിന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥ ഉമാദേവി സസ്‌പെന്റ് ചെയ്യപ്പെട്ടു. രാമനവമി സമയത്ത് എയ്ത പ്രതീകാത്മക അമ്പിന്റെ പേരിൽ ഏറെ വിവാദമുണ്ടായി.
വർഗീയ ധ്രുവീകരണത്തിനപ്പുറം മുസ്ലീം സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള അവരുടെ പ്രവർത്തനവും മുത്തലാഖ് നിയമനിർമ്മാണത്തിനുള്ള പിന്തുണയും ഉൾപ്പെടെയുള്ള കാര്യങ്ങൾ ഒവൈസിയുടെ കോട്ടകൾ തകർത്തു എന്ന് തന്നെ പറയണം.
ഹൈദരാബാദിൽ നടക്കുന്ന ഈ തിരഞ്ഞെടുപ്പ് ഇന്ത്യൻ മുസ്ലീങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ എടുത്തു കാണിക്കുന്ന ഒന്നാണ്. മജ്ലിസ് ഭരണം നിലനിൽക്കുന്ന മുസ്‌ലിം പോക്കറ്റുകളിൽ നിന്നും മാധവി ലത പിടിക്കുന്ന ഓരോ വോട്ടും, രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ദിശാ സൂചികൾ ആയിരിക്കും എന്നതിൽ സംശയമില്ല.
രഞ്ജിത്ത് ജി കാഞ്ഞിരത്തിൽ