ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് സ്ഥാനാർത്ഥിത്വം നൽകുന്നതിനെ എതിർത്ത ഷാഹി ഇമാം ഷാബ്ബിർ അഹമ്മദ് സിദ്ദിഖിയെ രൂക്ഷമായി വിമർശിച്ച് ബിജെപി വനിതാ നേതാവ്. ഷാബ്ബിർ അഹമ്മദ് അദ്ദേഹത്തിന്റെതായ ഇസ്ലാം മതം രൂപീകരിക്കുകയാണ് ബിജെപി വനിതാ നേതാവ് ഷാസിയ ഇൽമി പറഞ്ഞു. സ്ത്രീകൾ രാഷ്‌ട്രീയത്തിലേക്ക് വരുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ലെന്നും ഷാസിയ പ്രതികരിച്ചു.
മുസ്ലീം സ്ത്രീകൾ തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന വാദം വിചിത്രമായി തോന്നുന്നു. സ്ത്രീകൾ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തേണ്ടവരല്ലെ?. ഷാബ്ബിർ അഹമ്മദിന് അദ്ദേഹത്തിന്റെ മതത്തെക്കുറിച്ച് എന്താണ് അറിയുക?. പല രാജ്യങ്ങളിലും പ്രധാനമന്ത്രിമാരും പ്രസിഡന്റുമാരുമായി മുസ്ലീം സ്ത്രീകൾ ഭരിച്ച കാര്യം അറിയില്ലെയെന്നും ഷാസിയ പ്രതികരിച്ചു.
നിരവധി രാജ്യങ്ങളിൽ മുസ്ലീം സ്ത്രീകൾ മസ്ജിദുകളിൽ പ്രാർത്ഥിക്കാറുണ്ട്. എന്നാൽ ഇവിടെ മാത്രം സ്ത്രീകൾ മസ്ജിദുകളിൽ നമാസ് നടത്താൻ പാടില്ല. താൻ ജറുസലേമിലെ അൽ അഖ്‌സാ മസ്ജിദിൽ നമാസ് നടത്തിയിട്ടുണ്ട്. ഇവിടെ മാത്രം സ്ത്രീകൾ മസ്ജിദിൽ പോകുന്നതിനെ എതിർക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല.
ഇസ്ലാം മതത്തെക്കുറിച്ച് സംസാരിക്കുമ്പോൾ നമാസിനെക്കുറിച്ച് പറഞ്ഞേ മതിയാകൂ. ഇവിടെ ഏതെങ്കിലും സ്ത്രീ പൊതുസ്ഥലത്ത് നമാസ് നടത്തുന്നത് കണ്ടിട്ടുണ്ടോയെന്നും ഷാസിയ ചോദിച്ചു.
കഴിഞ്ഞ ദിവസമാണ് മുസ്ലീം സ്ത്രീകൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെതിരെ ഷാബിർ അഹമ്മദ് രംഗത്ത് എത്തിയത്. ഇവിടെ ആണുങ്ങൾ ബാക്കിയില്ലേ എന്നും, സ്ത്രീകൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ഇസ്ലാമിനെ നശിപ്പിക്കുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
Comments