ന്യൂഡൽഹി: ഇന്ത്യ-റഷ്യ ബന്ധം ശക്തമായി തുടരുന്നതിലെ യൂറോപ്യൻ ആശങ്കയെ കണക്കുകൾ നിരത്തി തള്ളി വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലും ആഗോള ഉപരോധം നിലനിൽക്കേ റഷ്യയുമായി ഇന്ത്യയുടെ പങ്കാളിത്തത്തെ ജയശങ്കർ അനിവാര്യമെന്നാണ് വിശേഷിപ്പിച്ചത്. ഇന്ത്യ റഷ്യയുമായി കൂടുതൽ അടുത്തെന്ന ആശങ്ക പങ്കുവെച്ച ജർമ്മൻ സംഘത്തിനാണ് ജയശങ്കർ മറുപടി നൽകിയത്.
ജർമ്മൻ വിദേശകാര്യ മന്ത്രി അന്നാലേന ബയർബോക്കുമായി ചേർന്ന് നടത്തിയ മാദ്ധ്യമ സമ്മേളനത്തിലാണ് ജയശങ്കർ അർത്ഥശങ്കയ്‌ക്കിടയില്ലാതെ നയം വ്യക്തമാക്കിയത്. അക്രമത്തെ ഇന്ത്യ തുറന്ന് എതിർത്തിട്ടുണ്ട്. എന്നും അതാണ് നയം. ഇത് യുദ്ധങ്ങൾക്കായുള്ള നൂറ്റാണ്ടല്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചരിത്രപരമായ പ്രഖ്യാപനം ഇന്ത്യ എന്നും മുറുകെ പിടിക്കുന്ന നയമാണെന്നും ജയശങ്കർ ആവർത്തിച്ചു.
യൂറോപ്പുമായി ഇന്ത്യ നടത്തിവരുന്ന വാണിജ്യ സഹകരണം വളരെ വിശാലമാണ്. അതുമായി താരതമ്യം ചെയ്യുമ്പോൾ ചെറിയ ഒരു അംശം മാത്രമേ റഷ്യയുമായുള്ള പങ്കാളിത്തമുള്ളു എന്നും ജയശങ്കർ പറഞ്ഞു. വളരെ പഴക്കം ചെന്നതാണ് ഇന്ത്യ-റഷ്യ ബന്ധം. ദീർഘ കാലമായുള്ള വാണിജ്യ വ്യാപാര കരാറുകൾ സ്വാഭാവികമാണ്. നിലവിലെ വിപുലീകരണം കാലാനുസൃതമായ മാറ്റത്തിന് അനുഗുണമായി വന്നുചേർന്നതാണ്. വാണിജ്യബന്ധം സ്വാഭാവികമായി വികസിക്കുക മാത്രമേ ചെയ്യ്തിട്ടുള്ളുവെന്നും ജയശങ്കർ പറഞ്ഞു.
ഇന്ത്യയ്‌ക്കും റഷ്യയ്‌ക്കും പരസ്പരം ആവശ്യമുള്ള നിരവധി ഉൽപ്പന്നങ്ങളും സേവനങ്ങളും കൈമാറുക എന്നത് ആഗോളതലത്തിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ നിർത്തിവെയ്‌ക്കാൻ സാധിക്കില്ലെന്ന് ജയശങ്കർ തുറന്നടിച്ചു. ഇന്ത്യയ്‌ക്ക് ഏത് കമ്പോളത്തിൽ നിന്നാണോ ഉൽപ്പന്നങ്ങൾ ലാഭത്തിൽ ലഭിക്കുക അത് ജനങ്ങളുടെ ആവശ്യത്തിനായി വാങ്ങുക എന്നത് അടിയന്തിരമായ കാര്യമാണ്. മാത്രമല്ല ഏതൊരു രാജ്യത്തിനും വേണ്ട അവശ്യ വസ്തുക്കൾ എത്തിക്കുന്നതിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും അത് തുടരുമെന്നും വിദേശകാര്യമന്ത്രി കൂട്ടിച്ചേർത്തു.
Comments