ഡൽഹി: ജി 20 ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗത്തിൽ വിവിധ പാർട്ടികളുടെ നേതാക്കൾ പങ്കെടുത്തു. യോഗത്തിൽ എല്ലാ പാർട്ടികളുടെയും സഹകരണം തേടിയതിനൊപ്പം, ഇന്ത്യയുടെ ജി 20 അദ്ധ്യക്ഷ സ്ഥാനം വലിയ വിജയമാക്കണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ഇത് രാജ്യത്തിന്റെ പരിപാടിയാണ്. തന്റയോ, തന്റെ സർക്കാരിന്റയോ പരിപാടി അല്ല. ഇന്ത്യയുടെ ശക്തി ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനുള്ള അതുല്യ അവസരമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍വ്വകക്ഷിയോഗത്തിൽ പറഞ്ഞു.
ജി 20-യുടെ അദ്ധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുക്കുമ്പോൾ ധാരാളം സന്ദർശകർ രാജ്യത്തേയ്‌ക്ക് എത്തും. രാജ്യത്തിന്റെ ടൂറിസം പ്രോത്സാഹിപ്പിക്കാനും ജി 20 മീറ്റിംഗുകൾക്ക് വേദിയാകുന്ന സ്ഥലങ്ങളിലെ പ്രാദേശിക സമ്പദ്‍വ്യവസ്ഥ ഉത്തേജിപ്പിക്കാനും ജി 20 ഉച്ചകോടി അദ്ധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുക്കുന്നതിലൂടെ സാധിക്കുമെന്നും സർക്കാർ വ്യക്തമാക്കി. ഇന്ത്യയെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്ന പരിപാടികളെക്കുറിച്ചും സർക്കാർ വിശദീകരിച്ചു.
രാഷ്‌ട്രപതിഭവൻ കൾച്ചറൽ സെന്ററിൽ നടന്ന യോഗത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ധനമന്ത്രി നിർമല സീതാരാമൻ , എം.കെ സ്റ്റാലിൻ, മമത ബാനർജി, നവീൻ പട്നായിക്, ഏകനാഥ് ഷിൻഡെ, വൈഎസ് ജഗൻ മോഹൻ റെഡ്ഡി, അരവിന്ദ് കെജ്രിവാൾ എന്നിവരെ കൂടാതെ ബിജെപി അദ്ധ്യക്ഷൻ ജെ.പി നദ്ദ, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ടിഡിപി അദ്ധ്യക്ഷൻ ചന്ദ്രബാബു നായിഡു, എഐഎഡിഎംകെ നേതാവ് എടപ്പാടി കെ പളനിസ്വാമി, സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ എന്നിവരും പങ്കെടുത്തു.
Comments