ഡൽഹി: വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദി കശ്മീർ ഫയൽസ്’ എന്ന ചിത്രം 53-ാമത് ഗോവൻ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ ഉൾപ്പെടുത്തിയതിനെ വിമർശിച്ച് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. അന്താരാഷ്‌ട്ര സിനിമാ മേളകളിൽ പ്രദർശിപ്പിക്കാൻ അതിനൊത്ത നിലവാരമുള്ള ചിത്രങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്. എന്നാൽ സിനിമാ തിരഞ്ഞെടുക്കുന്നതിൽ രാഷ്‌ട്രീയം കലർത്തുകയാണെന്ന് കശ്മീർ ഫയൽ വിവാദത്തിൽ അടൂർ പ്രതികരിച്ചു.
‘സ്വയംവരം’ ചിത്രത്തിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയതായിരുന്നു അടൂർ. ‘കേട്ടിടത്തോളം ‘ദി കശ്മീർ ഫയൽസ്’ പ്രചാരണ സിനിമയാണ്. താൻ സിനിമ കണ്ടിട്ടില്ല. ആരെയെങ്കിലും സന്തോഷിപ്പിക്കാനായി ഇത്തരം ചിത്രങ്ങൾ മേളകളിലേക്ക് തിരുകി കയറ്റിയതാണെന്ന് താൻ സംശയിക്കുന്നു’ എന്നുമാണ് അടൂർ പറഞ്ഞത്.
ഡൽഹി ഇന്ത്യ ഇന്റർനാഷണൽ സെന്ററിൽ ഇത്തരമൊരു സ്മൃതി ചിത്രം ഒരുക്കിയത് അംഗീകാരമായി കാണുന്നു. ഇരുപതുവർഷം മുമ്പ് ഇതുപോലൊരു സ്മൃതി ചിത്രം ഇവിടെ ഒരുക്കിയിരുന്നു. ‘സ്വയംവരം’ എന്ന ചിത്രത്തിന് പിന്നിൽ കഷ്ടപ്പാടിന്റെ ഒട്ടേറെ കഥകൾ പറയാനുണ്ടെന്നും അടൂർ പരിപാടിയിൽ പറഞ്ഞു.
Comments