ദോഹ: ഫിഫ ലോകകപ്പ് ഫുട്‌ബോളിന് ആതിഥേയത്വം വഹിച്ച ഖത്തറിലെ സ്‌റ്റേഡിയങ്ങൾ ഇതിനോടകം ആരാധകരുടെ ശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട്. 40,000 സീറ്റുകൾ അടങ്ങുന്ന ദോഹയിലെ സ്‌റ്റേഡിയം 974 ആണ് ഇപ്പോൾ ചർച്ചാവിഷയം. കാരണം ലോകകപ്പ് കഴിഞ്ഞാൽ പിന്നെ 974 അപ്രത്യക്ഷമാകുമെന്നാണ് റിപ്പോർട്ട്.
ഏഴ് സ്‌റ്റേഡിയങ്ങളാണ് ലോകകപ്പിന് വേണ്ടി ഖത്തറിൽ പണിതുയർത്തിയത്. ഇതിൽ സ്റ്റേഡിയം 974 നിർമ്മിച്ചതിൽ ഒരു പ്രത്യേകതയുണ്ടായിരുന്നു. റീസൈക്കിൾ ചെയ്ത ഷിപ്പിംഗ് കണ്ടെയ്‌നറുകളും സ്റ്റീലുകളും കൊണ്ടാണ് 974ന്റെ പകുതിയിലധികവും നിർമ്മിച്ചിരിക്കുന്നത്. ലോകകപ്പ് ടൂർണമെന്റിന് ശേഷം സ്റ്റേഡിയത്തെ പൂർണമായും പൊളിച്ചുനീക്കും. തുടർന്ന് ഇവ ആവശ്യമുള്ള മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും.
ഖത്തറിന്റെ അന്താരാഷ്‌ട്ര ഡയലിംഗ് കോഡും സ്‌റ്റേഡിയം നിർമാണത്തിനായി ഉപയോഗിച്ച കണ്ടെയ്‌നറുകളുടെ എണ്ണവും ചേർത്താണ് 974 എന്ന പേരിട്ടിരിക്കുന്നത്. സ്റ്റേഡിയത്തിന്റെ എല്ലാ ഭാഗങ്ങളും പുനരുപയോഗിക്കാൻ കഴിയുന്ന വിധത്തിലുള്ളതാണ്. ഇക്കാര്യം മുൻകൂട്ടി കണ്ട് അത്തരം വസ്തുക്കൾ മാത്രം ഉൾപ്പെടുത്തിയാണ് സ്റ്റേഡിയം നിർമ്മിച്ചത്. എയർ കണ്ടീഷൻ ചെയ്യാത്ത ഖത്തറിലെ ഏക ലോകകപ്പ് സ്റ്റേഡിയവും ഇതാണ്.
ടൂർണമെന്റിന് ശേഷം പല രാജ്യങ്ങളിലും സ്റ്റേഡിയങ്ങൾ വെള്ളാനകളായി മാറിയതാണ് ചരിത്രം. അതിനാൽ ഖത്തറിൽ അത് ആവർത്തിക്കാതിരിക്കുകയാണ് ലക്ഷ്യമെന്ന് സ്റ്റേഡിയം രൂപകൽപന ചെയ്ത ആർക്കിടെക്റ്റ് ഫെൻവിക്ക് ഇരിബാറൻ പ്രതികരിച്ചു. സ്‌റ്റേഡിയം പൊളിച്ച് അതേ വസ്തുക്കൾ കൊണ്ട് മറ്റൊരു നാട്ടിൽ ഇതേ സ്റ്റേഡിയം പണിയുകയോ, ഒന്നിലധികം ചെറു സ്‌റ്റേഡിയങ്ങൾ നിർമ്മിക്കുകയോ ചെയ്‌തേക്കാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Comments