തിരുവനന്തപുരം: പോക്‌സോ കേസ് പ്രതികളുടെയും മയക്കുമരുന്ന് മാഫിയ സംഘത്തിന്റെയും അഭയസ്ഥാനമായി ഡിവൈഎഫ്‌ഐ മാറുന്നുവെന്ന് ഡോ. കെ.എസ് രാധാകൃഷ്ണൻ. ഏറ്റവും ഒടുവിലായി പുറത്തുവന്ന ചില വാർത്തകളുടെ പശ്ചാത്തലത്തിലായിരുന്നു പിഎസ്‌സി മുൻ ചെയർമാനും അക്കാദമിക് വിദഗ്ധനുമായ രാധാകൃഷ്ണന്റെ പ്രതികരണം.
പോക്‌സോ പ്രതികളുടെയും ലഹരി മാഫികളുടെയും അഭയമായി ഡിവൈഎഫ്‌ഐ മാറുന്നുവെന്നത് സമൂഹത്തിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. അതിനാൽ നേതാക്കൾ ഉൾപ്പെടെയുള്ള സംഘടനാ പ്രവർത്തകരുടെ ലഹരി മാഫിയ / പോക്സോ കേസ് ബന്ധത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ സർക്കാരും സിപിഎം നേതൃത്വവും തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേസിൽ പങ്കുണ്ടെന്ന് തെളിയുന്ന പല കുറ്റവാളികളെയും സംരക്ഷിക്കാൻ സംഘടനയിലെ നേതാക്കൾ തന്നെ രംഗത്ത് വരുന്നുവെന്നത് നിർഭാഗ്യകരമാണ്. സമൂഹത്തിൽ ഭയം ജനിപ്പിക്കുന്ന ഇത്തരം നടപടികൾ സർക്കാർ കണ്ടില്ലെന്ന് നടിക്കരുതെന്നും കൊള്ളരുതായ്മകൾക്ക് ഇരയാകുന്നത് സ്‌കൂൾ കുട്ടികളാണെന്നും അദ്ദേഹം പ്രതികരിച്ചു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഡോ. കെ.എസ് രാധാകൃഷ്ണന്റെ പരാമർശം. പോസ്റ്റിനൊപ്പം പത്രത്തിൽ വന്ന വാർത്തകളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ആദ്യ വാർത്ത അഴിയൂരിലെ 8-ാം ക്ലാസ് വിദ്യാർത്ഥിനി മയക്കുമരുന്ന് മാഫിയയുടെ വലയിലായതാണ്. പരാതിപ്പെട്ടിട്ടും ലഹരി വിതരണത്തെ കുറിച്ച് പോലീസ് അന്വേഷിച്ചില്ലെന്നും ഇതിന് കാരണം കുറ്റവാളികൾക്ക് ഡിവൈഎഫ്ഐ നേതാക്കളുമായുള്ള ബന്ധമാണെന്നും വിദ്യാർത്ഥിനിയുടെ അമ്മ ആരോപിക്കുന്നു. മലയൻകീഴിൽ 16-കാരിയെ പീഡിപ്പിച്ച കേസാണ് രണ്ടാമത്തെ വാർത്ത. ഡിവൈഎഫ്‌ഐ നേതാവ് ജിനേഷ് അടക്കം അറസ്റ്റിലാണ്. മേഖലയിലെ ലഹരി വിരുദ്ധ പ്രവർത്തകനാണ് അറസ്റ്റിലായ ജിനേഷ്. എന്നാൽ ഈ വിപ്ലവകാരി ലഹരി മാഫിയയുടെ ഏജന്റാണെന്നും സൂചനയുണ്ടെന്ന് വാർത്തയെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഏതാനും നാളുകളായി പത്രവാർത്തകളിൽ വരുന്ന സംഭവങ്ങൾ ഒരു സംഘടനയ്‌ക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളെ ശക്തിപ്പെടുത്തുകയാണ്. ഒരു വലിയ യുവജന പ്രസ്ഥാനത്തിൽ നിന്നുണ്ടാകുന്ന ഇത്തരം പുഴുക്കുത്തുകൾക്ക് സംഘടനാ തലത്തിലും സർക്കാർ തലത്തിലും സ്വാധീനമുണ്ടാകുന്നുവെന്നതാണ് ആശങ്കയ്‌ക്ക് ഇടയാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
പോക്സോ കേസ് /ലഹരി മാഫിയയും
ഡി വൈ എഫ് ഐ നേതൃത്വവും
പോക്സോ കേസ് പ്രതികളുടെയും മയക്കുമരുന്നു മാഫിയ സംഘത്തിന്റെയും അഭയസ്ഥാനമായി ഡി വൈ എഫ് ഐ മാറുന്നു എന്നത് സമൂഹത്തിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുന്നു. അതുകൊണ്ട് ഈ സംഘടനയിലെ നേതാക്കളുടെയും പ്രവർത്തകരുടെയും ലഹരി മാഫിയ / പോക്സോ കേസ് ബന്ധത്തെ കുറിച്ചു് വിശദമായ അന്വേഷണം നടത്താൻ സർക്കാരും സംഘടനാ നേതൃത്വവും തയ്യാറാകണം. ഇതിൽ ഉൾപ്പെടുന്ന കുറ്റവാളികളെ സംരക്ഷിക്കാൻ ചില നേതാക്കൾ ശ്രമിക്കുന്നു എന്നതും നിഷേധിക്കാനാകില്ല. ഈയവസ്ഥ സമൂഹത്തിൽ ഭയം ജനിപ്പിക്കുന്നു. ഇത് കണ്ടില്ല എന്ന് നടിക്കാൻ ഇനിയും സർക്കാർ ശ്രമിക്കരുത്. നമ്മുടെ സ്‌കൂൾ കുട്ടികളെയാണ് ഈ സംഘങ്ങൾ ഇപ്പോൾ ലക്ഷ്യമാക്കുന്നത്.
ഇന്നത്തെ പത്രത്തിലെ രണ്ടു വാർത്തകൾ:
1. അഴിയൂരിൽ എട്ടാംക്ലാസിൽ പഠിക്കുന്ന ഒരു പെൺകുട്ടിക്ക് മയക്കു മരുന്ന് നൽകുകയും അവളെ മയക്കുമരുന്നു വിതരണസഹായിയാക്കുകയും ചെയ്തു. പെൺകുട്ടിയുടെ അമ്മ പോലീസിൽ പരാതിപ്പെട്ടു. പോലീസ് ലഹരി വിതരണത്തെ കുറിച്ച് അന്വേഷിച്ചില്ല. അതിനു കാരണം ലഹരി മാഫിയയ്‌ക്ക് ഡി വൈ എഫ് ഐ നേതാക്കളുമായുള്ള ബന്ധമാണ് എന്നും ആ കുട്ടിയുടെ അമ്മ ആരോപിക്കുന്നു.
2. മലയൻകീഴിൽ പതിനാറുകാരിയെ പീഡിപ്പിച്ച കേസ്. ഡി വൈ എഫ് ഐ നേതാവ് ജിനേഷ് അടക്കമുള്ളവരാണ് അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. ജിനേഷ് അവിടത്തെ ലഹരി വിരുദ്ധ പ്രവർത്തകനുമാണ്. എന്നാൽ ഈ വിപ്ലവകാരി ലഹരി മാഫിയയുടെ ഏജന്റാണ് എന്നും ആരോപണമുണ്ട്.
ഈ രണ്ടു സംഭവങ്ങൾ മാത്രം അടിസ്ഥാനമാക്കി ഒരു സംഘടനയ്‌ക്ക് എതിരെ ആരോപണം ഉന്നയിക്കുന്നത് ശരിയാണോ എന്ന ചോദ്യം പ്രസക്തം. പക്ഷെ, കഴിഞ്ഞ കുറെ നാളുകളായി വരുന്ന പത്രവാർത്തകളിൽ ഈ സംഘടനയിൽപ്പെട്ടവരുടെ ലഹരി മാഫിയ – പോക്സോ കേസ് ബന്ധം തെളിഞ്ഞു വരുന്നു എന്നതാണ് ആശങ്ക ഉണ്ടാക്കുന്നത്. ഒരു വലിയ യുവജന പ്രസ്ഥാനത്തിൽ ഇത്തരം ചില പുഴുക്കുത്തുകൾ വരുന്നത് സ്വാഭാവികമല്ലേ എന്ന ചോദ്യത്തിനും പ്രസക്തിയുണ്ട്. എന്നാൽ, ഈ പുഴുക്കുത്തുകൾക്കു സംഘടനാ തലത്തിലും സർക്കാർ തലത്തിലും സ്വാധീനമുണ്ടാകുന്നു എന്നതാണ് ആശങ്കക്ക് കാരണം. അവരെ സംരക്ഷിക്കാൻ നേതാക്കളിൽ ചിലർ ശ്രമിക്കുന്നു എന്നതും നിഷേധിക്കാനാകില്ല. (ഡോ. കെ. എസ്. രാധാകൃഷ്ണൻ)
Comments