ന്യൂഡൽഹി: രാജ്യത്ത് കൊറോണ നിയന്ത്രണങ്ങൾ ഏറ്റവും കടുപ്പിച്ച ഒരു സമയമുണ്ടായിരുന്നു. മാസ്‌ക് ധരിച്ചല്ലാതെ പുറത്തിറങ്ങരുതെന്ന നിയമം കർശനമായിരുന്ന കാലം. ഭയത്തോടെ മാത്രം ആളുകളുമായി ഇടപഴകിയിരുന്ന ഘട്ടം. എന്നാൽ ഇന്നതെല്ലാം മാറി. ഇപ്പോൾ കൊറോണ രോഗികളുണ്ടോയെന്ന് പോലും പലർക്കുമറിയില്ല. നിലവിലെ രോഗ വ്യാപന തോത് എങ്ങനെയാണെന്ന് നോക്കാം..
ഇന്ത്യയിൽ കഴിഞ്ഞ ദിവസം 166 പുതിയ കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഏതാനും നാളുകളായി പ്രതിദിനം ഇരുന്നൂറിൽ താഴെ പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിക്കുന്നത്. സജീവ രോഗികളുടെ എണ്ണം അയ്യായിരത്തിൽ താഴെയാണ്. 4,255 പേരാണ് നിലവിൽ കൊറോണ ബാധിതരായുള്ളതെന്ന് ആരോഗ്യമന്ത്രാലയം പുറത്തുവിടുന്ന കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം അഞ്ച് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ മൂന്നും കേരളത്തിൽ നിന്നുള്ളതാണ്. കർണാടക, യുപി എന്നീ സംസ്ഥാനങ്ങളിൽ നിന്ന് ഓരോ മരണം വീതവും സ്ഥിരീകരിച്ചു.
ലക്ഷങ്ങളോളം സജീവ രോഗികൾ ഉണ്ടായിരുന്നതിൽ നിന്നാണ് രാജ്യത്ത് നാലായിരത്തോളം രോഗികൾ മാത്രമായി ചുരുങ്ങിയിരിക്കുന്നത്. ഇതുവരെ 219.94 കോടി വാക്‌സിൻ ഡോസുകൾ വിതരണം ചെയ്യാനും കേന്ദ്ര സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. പരമാവധിയാളുകളിലേക്ക് പ്രതിരോധ കുത്തിവെപ്പ് എത്തിക്കാനായതാണ് രോഗവ്യാപനതോത് കുറയ്‌ക്കാനും മഹാമാരിയെ പ്രതിരോധിക്കാനും സഹായിച്ചതെന്നാണ് വിലയിരുത്തൽ.
Comments