ജമ്മു: ഐ എസ് ആർ ഒയുടെ പിന്തുണയോടെ സ്വന്തമായി നാനോ ഉപഗ്രഹം നിർമ്മിച്ച് പന്ത്രണ്ടാം ക്ലാസുകാരനായ ജമ്മു സ്വദേശി ഓംകാർ ബത്ര. ‘ഇൻക്യൂബ്‘ എന്ന് പേരിട്ടിരിക്കുന്ന ഉപഗ്രഹം രാജ്യത്തെ ആദ്യ ഓപ്പൺ സോഴ്സ് ഉപഗ്രഹമാണ്. പാരഡോക്സ് സോണിക് സ്പേസ് റിസർച്ച് ഏജൻസിയുടെ ബാനറിലാണ് ഉപഗ്രഹം നിർമ്മിച്ചിരിക്കുന്നത്.
നാനോ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിർമ്മിച്ച ഉപഗ്രഹത്തിന്റെ ഭാരം ഒരു കിലോഗ്രാമാണ്. വിദേശ രാജ്യങ്ങളിൽ ഇത്തരം ഒരു ഉപഗ്രഹം ലോഞ്ച് ചെയ്യാൻ കോടിക്കണക്കിന് രൂപ ചിലവ് വരുമ്പോൾ, ഇന്ത്യയിൽ പ്രതീക്ഷിക്കപ്പെടുന്ന ചിലവ് ഇരുപത് ലക്ഷത്തിനും എൺപത് ലക്ഷത്തിനും ഇടയിലാണെന്ന് ബത്ര പറയുന്നു.
രണ്ട് ദൗത്യങ്ങളാണ് ഉപഗ്രഹത്തിനുള്ളത്. ഇത്തരം ചെറിയ ഉപഗ്രഹങ്ങളുടെ ബഹിരാകാശത്തെ നിലനിൽപ്പ് പരിശോധിക്കുക എന്നതാണ് ആദ്യത്തേത്. ബഹിരാകാശത്തെ താപനിലയെയും കാലാവസ്ഥയെയും കുറിച്ച് ഗവേഷകർക്ക് വിവരങ്ങൾ നൽകുക എന്നതാണ് രണ്ടാമത്തെ ദൗത്യമെന്നും ഓംകാർ ബത്ര പറഞ്ഞു.
കൊറോണക്കാലത്ത് സ്വന്തമായി ഇന്ററാക്ടീവ് വെബ്സൈറ്റ് നിർമ്മിച്ചതിന് രാഷ്‌ട്രപതിയിൽ നിന്നും ബാലശക്തി പുരസ്കാരം ഏറ്റുവാങ്ങിയിട്ടിള്ള ഓംകാർ ബത്ര ജമ്മുവിലെ ബി എസ് എഫ് സീനിയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയാണ്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വെബ് മാസ്റ്റർ എന്ന ഗിന്നസ് റെക്കോർഡിന് ഉടമയാണ് ഈ മിടുക്കൻ. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സൈദ്ധാന്തിക ശാസ്ത്ര ഗ്രന്ഥകാരനും കൂടിയ ബത്ര, രണ്ട് സ്ഥാപനങ്ങളുടെ ഉടമ കൂടിയാണ്.
Comments